കേരളം

വിദേശ നിർമിത വിദേശ മദ്യങ്ങൾക്ക് വില കൂടും

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശ മദ്യത്തിന് ഏര്‍പ്പെടുത്തുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ബെവ്കോ തീരുമാനം. ഇതുപ്രകാരം വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് പരമാവധി 12 ശതമാനം വരെ വിലവര്‍ധനവുണ്ടാകും. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍ക്കുമ്പോള്‍ വെയര്‍ഹൗസ് മാര്‍ജിനായി ഒമ്പത് ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും തുക ബെവ്കോയ്ക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ക്കും മാര്‍ജിനുയര്‍ത്താന്‍ ബെവ്കോ തീരുമാനിച്ചത്.

നേരത്തെ വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് വെയര്‍ഹൗസ് മാര്‍ജിന് അഞ്ച് ശതമാനമായിരുന്നു. ഇത് 14 ശതമാനവും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനവും ആക്കാന്‍ ബെവ്കോ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഷോപ്പ് മാര്‍ജിന്‍ ആറ് ശതമാനം മാത്രം മതിയെന്നാണ് ഭരണ സമിതി പിന്നീട് തീരുമാനിച്ചത്. ഇങ്ങനെയാണെങ്കില്‍ പോലും വിദേശനിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് 12 ശതമാനം വരെ വിലവര്‍ധനവുണ്ടാകും. പഴയ തീരുമാനം നടപ്പിലാക്കിയിരുന്നെങ്കില്‍ വില 26 ശതമാനം വരെ ഉയരുമായിരുന്നു.

കേരളത്തില്‍ വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന തുലോം കുറവായതിനാല്‍ വിലവര്‍ധനവ് വിപണിയില്‍ വലിയതോതില്‍ പ്രതിഫലിക്കില്ല. ആകെ വില്‍ക്കുന്ന മദ്യത്തിന്റെ 0.25 ശതമാനം മാത്രമാണ് വിദേശനിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന. ഇതുകൂടി കണക്കിലെടുത്താണ് മാര്‍ജിന്‍ കുത്തനെ കൂട്ടുന്ന തീരുമാനം വേണ്ടെന്ന് വെച്ചത്. മാത്രമല്ല വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന ബെവ്കോയ്ക്ക് വലിയ ലാഭം നല്‍കുന്നുമില്ല. വിദേശ നിര്‍മിത വിദേശ വൈനിന്റെ മാര്‍ജിനും ഉയര്‍ത്തിയിട്ടുണ്ട്. വിലവര്‍ധന ഒക്ടോബര്‍ മൂന്ന് മുതല്‍ നിലവില്‍ വരും.

Leave A Comment