കേരളം

'ലോഗോ വയ്ക്കാനാണ് ആവശ്യപ്പെട്ടത്'; 'ലൈഫ്' വീടുകള്‍ക്ക് ബ്രാന്‍ഡിങ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. വലിയ ബോര്‍ഡ് അല്ല, ലോഗോ വയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഇക്കാര്യത്തില്‍ വീട്ടുടമകള്‍ക്ക് പരാതിയില്ല. കേരളത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. 

ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകളില്‍ ബ്രാന്‍ഡിങ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദമനുസരിച്ച് അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തിനെതിരാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്ഷം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. 

വീടുകളില്‍ പേരെഴുതിവെക്കുന്നത് ഒരു ഔദാര്യമായി കണക്കാക്കപ്പെടുമെന്നതിനാലും ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നതിനാലും ലൈഫ് വീടുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡിങ് ഇല്ലെന്നും അതിനാല്‍ പിഎംഎവൈ ബ്രാന്‍ഡിങ്ങിനുള്ള നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംബി രാജേഷ് 

കേന്ദ്ര ഭവനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കത്തയച്ചിരുന്നു.  പിഎംഎവൈയുടെ പേരും ലോഗോയും ചേര്‍ക്കാത്തതിനാല്‍ തുക നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് ഈ അഭ്യര്‍ഥന.

Leave A Comment