എംടി പറഞ്ഞത് കാലത്തിന്‍റെ ചുവരെഴുത്ത്: വി ഡി സതീശൻ
കോഴിക്കോട്: ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി പറഞ്ഞത് കാലത്തിന്‍റെ ചുവരെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അത് ബധിരകര്‍ണങ്ങളില്‍ പതിക്കരുത്; സര്‍ക്കാരിന് വേണ്ടി സ്തുതിഗീതം പാടുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് എം.ടിയുടെ വാക്കുകള്‍ വഴിവിളക്കാകണം.അധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നു, അധികാരം അഹങ്കാരത്തിലേക്കും ധാഷ്ട്യത്തിലേക്കും പോകുന്നു, പ്രതിഷേധങ്ങളെ ഭയപ്പെടുന്നു, പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ ഹനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു, ക്രൂരമായ മര്‍ദ്ദനമുറകള്‍ സംസ്ഥാനത്തെമ്പാടും അഴിച്ചു വിടുന്നു. ഇതൊക്കെ കണ്ട് എം.ടിയെ പോലെ ഒരാള്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് അത്രയേറെ മൂര്‍ച്ചയുണ്ട്. അത് മനസിലാക്കാനാണ് ശ്രമിക്കേണ്ടത്, വഴിതിരിച്ചു വിടാനല്ല. വഴി തിരിച്ച് വിടാന്‍ ശ്രമിച്ചാല്‍ വീണ്ടും ആപത്തിലേക്ക് കേരളം പോകും. രാജ്യ വ്യാപകമായി ഫാഷിസത്തിനെതിരെ നമ്മള്‍ നടത്തുന്ന പോരാട്ടം കേരളത്തില്‍ എത്തുമ്പോള്‍ ഫാഷിസത്തിന് ഇരുമുഖമാണെന്ന തിരിച്ചറിവാണ് നിരാശപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. അത് തിരിച്ചറിഞ്ഞുള്ളതാണ് എം.ടിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റമുണ്ടാക്കട്ടേ.
Leave A Comment