കേരളം

സപ്ലൈകോയുടെ പ്രതിസന്ധി നിയമസഭയിൽ; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: അവശ്യസാധനങ്ങൾ പോലും നൽകാൻ പണമില്ലാത്ത സപ്ലൈകോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ  അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈകോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കേന്ദ്ര നിലപാടുകൾ കാരണം സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുകയാണെന്നും മന്ത്രി മറുപടി നൽകി. പിന്നാലെ പ്രതിപക്ഷവും മന്ത്രിയും തമ്മിൽ സഭയിൽ വാഗ്വാദമുണ്ടായി. അടിയന്തരപ്രമേയത്തിന് അനുമതി ലഭിച്ചില്ല.

ഏതാനും ചില സബ്സിഡി സാധനങ്ങളുടെ ലഭ്യതയിൽ മാത്രമാണ് കുറവുളളതെന്നായിരുന്നു ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ സഭയിലെ മറുപടി. കേരളത്തിലെ ശക്തമായ വിപണി ഇടപെടൽ സംവിധാനം സപ്ലൈകോയാണ്. അവശ്യ സാധന കുറവ് ഏതാനും മാസങ്ങളായി ഉണ്ട്. ചില്ലറ വിൽപന മേഖലകളിലേക്ക് കുത്തകകൾ വരുന്നു. അതിന്റെ സ്വാധീനത്തിൽ സപ്ലൈകോയെ തകർക്കരുത്. സപ്ലൈകോയെ സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കും. സപ്ലൈകോയെ തകർക്കാൻ ശ്രമമുണ്ടെന്നും ജിആർ അനിൽ ആരോപിച്ചു. സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ട്. കേന്ദ്ര നിലപാടാണ് അതിന് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Leave A Comment