മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നത്; ബിഷപ്പ് ജോസഫ് പാംപ്ലാനി
തലശ്ശേരി: വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും മാർ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെൻ്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ മലയോര ജനത മൃഗങ്ങളെ നേരിടും. കർഷകരുടെ മരണവാറൻ്റ് ആണ് 72 ലെ നിയമം. പൗരനെ ജീവിക്കാൻ അനുവദിക്കാത്ത ഒരു നിയമവും അനുസരിക്കില്ല.
സർവതിനും കേന്ദ്രത്തെ പഴിക്കുന്ന LDF സർക്കാരിൻ്റെ MPക്ക് കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ഇല്ലാതാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം എന്നാണ് അത്. സർക്കാർ ഇതൊന്നും കാണുന്നില്ലേ?. കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി വന്നിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്താണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
Leave A Comment