കേരളം

തദ്ദേശ വാര്‍ഡ് വിഭജനം: ബില്ല് പാസാക്കിയത് മോദി ശൈലിയെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ നിര്‍ണയ ബിൽ പാസാക്കിയതിൽ പ്രതിപക്ഷം നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ചു. ബില്ല് പാസാക്കിയ രീതി മോദി ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുരുതരമായ ചട്ടലംഘനമെന്ന് മുസ്ലിം ലീഗും വിമര്‍ശിച്ചു. എന്നാൽ 2020 ൽ പ്രതിപക്ഷത്തിൻ്റെ അഭിപ്രായം കേട്ട് പാസാക്കിയ ബില്ലാണെന്നും അപ്പോൾ എതിര്‍ത്തിരുന്നെങ്കിൽ സര്‍ക്കാര്‍ ബിൽ പാസാക്കില്ലായിരുന്നുവെന്നും മന്ത്രി എംബി രാജേഷ് മറുപടി പറഞ്ഞു. സ്പീക്കര്‍ വിഷയത്തിൽ റൂളിങ് നൽകിയതിന് പിന്നാലെ സംഘപരിവാര്‍ രീതിയെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

വിഷയത്തിൽ സര്‍ക്കാരിന് വാശിയോ ഏകാധിപത്യ നിലപാടോ ഇല്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. തിടുക്കമുള്ളതുകൊണ്ടാണ് ബില്ല് പാസാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപുള്ള മുന്നൊരുക്കത്തിന് ഒരു വർഷം വേണം. 2020 ൽ പ്രതിപക്ഷത്തിൻ്റെ അഭിപ്രായമെല്ലാം കേട്ട് പാസാക്കിയ ബില്ലാണിത്. ഒരിക്കൽ ചർച്ച ചെയ്ത് അംഗീകരിച്ച ബില്ലാണ്. പ്രതിപക്ഷ നേതാവ് അപ്പോൾ എതിർത്തെങ്കിൽ സർക്കാർ പാസാക്കില്ലായിരുന്നു. ബഹളത്തിനിടെ പാസാക്കുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രദ്ധയോടെ  കേട്ടിരിക്കുന്നത് താൻ കണ്ടുവെന്നും പാർലമെൻ്ററി കാര്യ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സംസാരിച്ചുവെന്നാണ് താൻ മനസിലാക്കിയതെന്നും എം ബി രാജേഷ് പറഞ്ഞു.

Leave A Comment