കേരളം

പനിച്ചൂടിൽ കേരളം; ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 15 വരെ ഒപി സന്ദർശനങ്ങളിൽ 65% വർദ്ധന ഉണ്ടായി. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലധികം പനി കേസുകളാണ്.
ജൂൺ ഒന്നിന് പനി ബാധിച്ചവരുടെ പ്രതിദിന ഒപി സന്ദർശനങ്ങൾ 5,533 ആയിരുന്നു. ജൂൺ 15ന് ഇത് 9,102 ആയി ഉയർന്നു. ജൂൺ പകുതി വരെ 1,06,176 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ആശുപത്രി പ്രവേശനം ഒമ്പത് ശതമാനമാണ് വർദ്ധിച്ചത്. ജൂൺ ഒന്നിന് 104 ആയിരുന്നത് ജൂൺ 15ന് 198 ആയി ഉയർന്നു. 22 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു.

ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ലുവൻസ-എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവക്കാണ് ചികിത്സ തേടുന്നത്. സ്‌കൂളുകൾ തുറന്നതും ഇടക്കിടെ പെയ്ത മഴയുമാണ് വൈറൽ പനി വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടി. മൺസൂൺ ശക്തി പ്രാപിക്കുമ്പോൾ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയത് കാരണം വേനൽക്കാലത്ത് മഴക്കാലപൂർവ്വ ശുചീകരണത്തിലെ അപാകതകൾ തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് സമ്മതിച്ച സാഹചര്യത്തിലാണ് ആശങ്കകൾ വർദ്ധിച്ചത്. ആലപ്പുഴയിൽ പടർന്നുപിടിച്ച പക്ഷിപ്പനിയും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Leave A Comment