കേരളം

വിറ്റത് ഒരുമാസം മുന്‍പ്; ടിക്കറ്റ് വാങ്ങിയ ആളെ ഓര്‍മയില്ല; ബംപറില്‍ ഒന്നാം സമ്മാനം ഇതാദ്യം: ഏജൻറ്

കല്‍പ്പറ്റ: തിരുവോണം ബംപറില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ ഏജന്‍സി. ബത്തേരിയിലെ നാഗരാജു എന്ന സബ് ഏജന്റ് വില്‍പ്പന നടത്തിയ ടിജി 434223 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആദ്യമായാണ് ഒരു ബംപര്‍ ടിക്കറ്റില്‍ ഒന്നാം സമ്മനം ലഭിക്കുന്നതെന്ന് ലോട്ടറി ഏജന്റായ ജിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റതെന്ന് സബ് ഏജന്റ് നാഗരാജു പറഞ്ഞു. നേരത്തെ വിറ്റ ടിക്കറ്റ് ആയതിനാല്‍ വാങ്ങിയ ആളെ ഓര്‍മയില്ലെന്നും നാഗരാജു പറഞ്ഞു.ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷമുണ്ടെന്ന് ഏജന്റ് ജിനീഷ് പറഞ്ഞു. ഇത്തവണ ടൂറിസ്റ്റ് മേഖല മന്തഗതിയില്‍ ആയതിനാല്‍ കഴിഞ്ഞ തവണത്തെ അത്ര ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നും ജിനീഷ് പറഞ്ഞു. ഇത്രയും വലിയ തുക ഇതാദ്യമാണ് വിറ്റ ലോട്ടറിയില്‍ ലഭിക്കുന്നത്. ഒരുമാസം മുന്‍പ് കാര്യുണ്യ ലോട്ടറിയില്‍ ഒന്നാം സമ്മാനം അടിച്ചിരുന്നെന്നും ജിനീഷ് പറഞ്ഞു.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്.

Leave A Comment