കേരളം

ഷാരോൺ വധക്കേസിൽ വിധി 17ന്; പാരസെറ്റമോളിനെക്കുറിച്ച് സെർച്ച് ചെയ്തത് പനിയായതിനാലെന്ന് പ്രതിഭാഗം വാദം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഈമാസം 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കാമുകനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി.  പ്രണയബന്ധത്തിൽനിന്നു പിന്മാറാത്തതാണ് കൊലപാതത്തിൽ കലാശിച്ചത്.

ഷാരോണിന്‍റെ കാമുകി ഗ്രീഷ്മയും അവരുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് പ്രതികള്‍. ഒന്നാം  പ്രതിയായ ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനുമാണ് വിചാരണ നേരിട്ടത്. തെളിവ് നശിപ്പിച്ചതിനാണ് അമ്മയ്ക്കും അമ്മാവനുമെതിരെ കേസ്. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് വിധി പറയാനായി ഈമാസം പതിനേഴിലേക്ക് നെയ്യാറ്റിന്‍കര അഡീഷണ്‍ സെഷന്‍സ് ജ‍ഡ്ജ് എ.എം ബഷീര്‍ കേസ് മാറ്റിയത്. 

ജൂസ് ചാലഞ്ചിനു മുൻപായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷയത്തെക്കുറിച്ച് സെർച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. 

ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്നും ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ തെളിവുകളുടെയും ഫൊറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.

Leave A Comment