സംഘപരിവാറിൻ്റെ ശബരിമല സംരക്ഷണ സംഗമത്തിനെതിരെ പന്തളം കൊട്ടാരം കുടുംബാംഗം
തിരുവനന്തപുരം: സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ മതസൗഹാർദ്ദം തകർക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളർത്താനും വേണ്ടിയുള്ള പരിപാടിയായി മാറിയെന്ന് പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ. പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം വർഗീയ പരിപാടിയായി മാറി. ശ്രീരാമദാസ മിഷൻ അധ്യക്ഷൻ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാൻ ആകില്ല. ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പ്രദീപ് വർമ പറഞ്ഞു.മത സ്പർദയുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരിപാടിയെ പന്തളം കുടുംബം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇതുവരെ ചെയ്തില്ലായിരുന്നുവെന്നും പ്രദീപ് വർമ പറഞ്ഞു.
അതേസമയം, സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.വാവർ മുസ്ലിം തീവ്രവാദിയാണെന്നായിരുന്നു സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. നേരത്തെ മഹർഷിക്കെതിരെ കോൺഗ്രസും പരാതി നൽകിയിരുന്നു. കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി.ആർ. ആണ് ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയത്.
Leave A Comment