കേരളം

എല്‍ദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യാപേക്ഷ: വിധി 20ന്

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 20ന്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ബലാല്‍സംഗ പരാതി കെട്ടിച്ചമച്ചതെന്ന് എല്‍ദോസ്. പരാതിക്കാരി ഒട്ടേറെ കേസുകളില്‍ പ്രതിയെന്നും എം.എല്‍.എ. ബലാല്‍സംഗക്കുറ്റം ചേര്‍ത്ത പൊലീസ് റിപ്പോര്‍ട്ട് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ ലഭ്യമാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

വാദത്തിനിടെ എംഎല്‍എക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. വാദത്തിന് ബലം നല്‍കാന്‍ പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

 തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് അവര്‍. ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരി. എംഎല്‍എ കോവളത്ത് വച്ച്‌ ആക്രമിച്ചു എന്നു പറയുന്ന 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുവെന്നും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല. കഴിഞ്ഞ മാസം 28ന് പരാതി നല്‍കുമ്ബോള്‍ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എംഎല്‍എ വാദിച്ചു. 

കോവളത്ത് വച്ച്‌ എംഎല്‍എ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ വാദം. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച്‌ തന്റെ പിന്നാലെ എംഎല്‍എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ മാസം 14നായിരുന്നു ഈ സംഭവമെന്നും പരാതിക്കാരി പറഞ്ഞു. 

ഓടി രക്ഷപ്പെട്ടു ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍, എംഎല്‍എയും സുഹൃത്തും അനുനയിപ്പിച്ച്‌ റോഡില്‍ എത്തിച്ചു. തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചപ്പോള്‍, താന്‍ ബഹളമുണ്ടാക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും പൊലീസ് എത്തുകയും ചെയ്തു. അവരുടെ മുന്നില്‍ ഭാര്യയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

Leave A Comment