കേരളം

നികുതിക്കൊള്ള; കൈകടത്താവുന്ന മേഖലകളിലെല്ലാം നികുതി വർധന- വി.ഡി. സതീശൻ

തിരുവനന്തപുരം: ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ധനപ്രതിസന്ധിയുടെ പേരില്‍ നികുതി കൊള്ള നടത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടി രൂപയായിരുന്നു നികുതി വര്‍ധനവ്. എന്നാല്‍ ഇത്തവണ അത് 3000 കോടി രൂപയായി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന് കൈകടത്താന്‍ സാധിക്കുന്ന മേഖലകളിലെല്ലാം നികുതി വര്‍ധിപ്പിച്ചു. 247 ശതമാനമാണ് സംസ്ഥാനത്ത് നിലവില്‍ മദ്യത്തിന് നികുതി. ഇത് വീണ്ടും വര്‍ധിക്കുന്നതോടെ ആളുകള്‍ മയക്കുമരുന്നിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകും. വി.ഡി സതീശന്‍ പറഞ്ഞു. രാജ്യത്ത് ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വീണ്ടും സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെല്ലാം ജി.എസ്.ടിക്കനുസരിച്ച് നികുതി ഘടന മാറ്റിയപ്പോള്‍ കേരളത്തിന് കൃത്യമായ രീതിയില്‍ അത് നടപ്പാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപനങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. കഴിഞ്ഞ തവണ പ്രഖ്യാപിച്ചതില്‍ ഒരു രൂപ പോലും ചിലവാക്കാത്ത പദ്ധതികളുണ്ട്. ഇതേ കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണെന്നും വി. ഡി സതീശന്‍ പറഞ്ഞു. ബജറ്റിന് പുറത്ത് നിന്നുകൊണ്ട് വായ്പകള്‍ സമാഹരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതായിരുന്നു കിഫ്ബിയുടെ പ്രസക്തി. എന്നാല്‍ നിലവില്‍ അത് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment