'തമ്പ്രാൻ എഴുന്നള്ളുന്നൂ, വഴിമധ്യേ അടിയാന്മാർ പാടില്ല': മുഖ്യമന്ത്രിക്കെതിരേ ചെന്നിത്തല
തിരുവനന്തപുരം: ഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
രൂക്ഷമായ വിലക്കയറ്റംകൊണ്ടും സർവത്ര മേഖലയിലും ഏർപ്പെടുത്തിയ നികുതി ഭാരംകൊണ്ടും പൊറുതി മുട്ടിയ ജനങ്ങൾ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഭയമായി തുടങ്ങി. തമ്പ്രാൻ എഴുന്നള്ളുമ്പോൾ വഴിമധ്യേ അടിയാന്മാർ പാടില്ല എന്ന പോലെയാണ് ഇന്നലത്തെ കാലടിയിലെ സംഭവം.
104 ഡിഗ്രി പനിയുള്ള കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ മരുന്ന് കൊടുത്ത മെഡിക്കൽ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണ്.
മുഖ്യമന്ത്രിക്കെതിരേ സമര രംഗത്തുളള യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ വനിത നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മർദിക്കാനൊരുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരേ ഇതുവരെ നടപടിയില്ല. ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീർവാണം പ്രസംഗിക്കുന്നത്.
ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല. എത്ര സുരക്ഷ വർധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
Leave A Comment