'ഷോളയാർ ഡാം തുറക്കുന്നത് കൂടിയാലോചനക്ക് ശേഷം മാത്രം', വൈദ്യുതി മന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: ഷോളയാർ ഡാമിൽ നിന്ന് ജലം ഒഴുക്കിവിടുന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിയ്ക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ജലലഭ്യതയിലുള്ള കുറവും ഇതുമൂലം ഡാം തുറന്നാലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളും പരിഗണിച്ചായിരിയ്ക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ചാലക്കുടി പുഴയിൽ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ പുഴയെ ആശ്രയിക്കുന്ന 15000 ത്തോളം ഹെക്ടർ പ്രദേശം വരൾച്ച അഭിമുഖീകരിയ്ക്കുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഡാമിൽ നിന്നും ജലം തുറന്നുവിടാനുള്ള അടിയന്തിര നടപടികൾ സ്വീകരിയ്ക്കുമോയെന്ന സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഷോളയാർ ഡാം നിറഞ്ഞു നില്ക്കുന്ന സാഹചര്യത്തിലും ജലവൈദ്യുതി നിലയത്തിലെ രണ്ട് ജനറേറ്ററുകളുടെ തകരാർമൂലം ചാലക്കുടി പുഴയിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായതായും തകരാർ പരിഹരിയ്ക്കുവാൻ രണ്ട് മാസത്തോളം സമയം വേണ്ടിവരുമെന്നാണ് അറിയാൻ സാധിച്ചതെന്നും എം എൽ എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി .
പ്രതിസന്ധി ചൂണ്ടിക്കാട്ടി അടിയന്തിര നടപടിയാവശ്യപ്പെട്ട് എം എൽ എ നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രിയ്ക്കും ജല വകുപ്പ് മന്ത്രിയ്ക്കും കത്ത് നല്കിയിരുന്നു.
Leave A Comment