ലൈഫ് ഭാവനാപൂര്‍ണമായ സ്വപ്നസമാന പദ്ധതി; എം.ബി.രാജേഷ്
തിരുവനന്തപുരം: വീഞ്ഞും കുപ്പിയും പഴയതാണെന്ന് ലൈഫ് മിഷന് കോഴ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ മന്ത്രി എം.ബി.രാജേഷ്. ഇതിന് ആകെയുള്ള പുതുമ ഇഡിയുടെ നടപടിയാണ്. എന്നാല്‍ ഇതിനും മൂന്ന് വര്‍ഷത്തെ പഴക്കമുണ്ടെന്ന് മന്ത്രി പറഞ്ഞു.
മാത്യൂ കുഴല്നാടന് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടികള്‍ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങള്‍ നിലച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് എം.ബി.രാജേഷ് മറുപടി പറഞ്ഞു. കഴിഞ്ഞ നിയമസഭയുടെ അവസാനസമ്മേളനത്തിലും ഇതേ വിഷയത്തില്‍ അടിയന്തരപ്രമേയം വന്നിട്ടുണ്ട്.
ഇന്ത്യയില്‍ മറ്റേത് സംസ്ഥാനത്താണ് ഒരു ഭവന പദ്ധതി നടപ്പിലാക്കാന്‍ 13000 കോടി രൂപ ചെലവഴിച്ചിട്ടുള്ളതെന്ന് മന്ത്രി ചോദിച്ചു. ലൈഫിനെതിരെ പ്രതിപക്ഷം നടത്തുന്നത് സംഘടിതമായ ആക്രമണമാണ്.
ഭാവനാപൂര്‍ണമായ സ്വപ്നസമാനമായ പദ്ധതിയാണ് ലൈഫ് മിഷന്. ലൈഫ് മിഷനെ അന്യായമായി കേസില്പ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
റെഡ് ക്രെസന്റ് ധാരണാപത്രം ഒപ്പിട്ടത് നിയമവകുപ്പ് കൂടി കണ്ട ശേഷമാണ്. അതില്‍ ലൈഫ് മിഷനോ സര്‍ക്കാരിനോ സാമ്പത്തിക ഉത്തരവാദിത്വമില്ല.
കോഴ ഇടപാട് ആരോപണവുമായി ലൈഫ് മിഷന് ബന്ധമില്ല. സിബിഐ പരാതി കിട്ടിയ ഉടന്‍ എഫ്ഐആര്‍ ഇട്ടു. നയപരമായ തീരുമാനം എടുത്തത് കൊണ്ട്, ഉദ്യോഗസ്ഥര്‍ വരുത്തിയ തെറ്റില്‍ സര്‍ക്കാരിന് മേല്‍ പങ്ക് ആരോപിക്കാനാവില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം തുടരുകയാണ്. പക്ഷേ കേന്ദ്ര ഏജന്‍സികള്‍ വിജിലന്‍സിന് വിവരങ്ങള്‍ കൈമാറുന്നില്ല. സിബിഐ ശേഖരിച്ച 18 ഫയലുകള്‍ വിജിലന്‍സ് അന്വേഷണത്തിന് ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.
മുന്‍വിധികള്‍ ഉള്ള നിലപാട് വെച്ച് പുലര്‍ത്തുന്നതാണ് അടിയന്തരപ്രമേയ നോട്ടീസ്. ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
Leave A Comment