കേരളം

'വൈദേകം' ബന്ധം ഒഴിവാക്കാൻ ഇ.പിയുടെ കുടുംബ തീരുമാനം

കണ്ണൂർ: വിവാദ ആയുര്‍വേദ റിസോര്‍ട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ കുടുംബം. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനാണ് തീരുമാനം. റിസോര്‍ട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

ഇ.പിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് കുടുംബത്തിന്‍റെ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിക്ഷേപം പിൻവലിക്കാനുള്ള നീക്കം നടത്തുന്നത്.

ഇ.പിയുടെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് ഓഹരി കൈമാറുന്നത്. ഷെയറും വായ്പയും ഉൾപ്പെടെ ഒരു കോടിയിലധികം രൂപയാണ് ഇവർക്ക് റിസോർട്ടിൽ ഓഹരിയായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്‍റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി.

നിലവിൽ വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ടിഡിഎസ് വിഭാഗമാണ് നോട്ടീസ് നല്‍കിയത്. റിസോര്‍ട്ടിനായി ഭൂമി വാങ്ങിയതിന്‍റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Comment