ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്ത പുറപ്പെടുവിച്ചിരിക്കുന്നത് വിചിത്രവിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ഏറ്റവും വലിയ അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത മുഴുവൻ തകർക്കുന്നതാണ് ഈ വിധിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിടുന്നത്. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച്, ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരുകാലത്തും പുറത്തുവരാത്തൊരു വിധിയായി ഇത് മാറുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുപേരുടേയും ഭിന്നാഭിപ്രായം അത്ഭുതപ്പെടുത്തുന്നുവെന്നും യഥാർഥത്തിൽ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
'മുഖ്യമന്ത്രിയുടെ അറിവോടുകൂടി കെ.ടി. ജലീലിനെ ഉപയോഗിച്ച്, കേസിന്റെ വിധി വരാതിരിക്കാൻ ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിന്റെ വിധിയെ പേടിച്ചിട്ടാണ് ഭേദഗതി ബില്ലുമായി മുഖ്യമന്ത്രി നിയമസഭയിൽ വന്നത്. അത് ഗവർണർ ഒപ്പുവെച്ചിട്ടില്ല. അഴിമതിനിരോധന സംവിധാനത്തെക്കുറിച്ച് ആളുകൾക്കുള്ള മുഴുവൻ വിശ്വാസവും തകർന്നു', വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Leave A Comment