കേരളം

'ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണം': ഗോവിന്ദനെതിരെ സുധാകരന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ടെന്നും പക്ഷേ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് ഗോവിന്ദന്‍ ഇപ്പോള്‍ കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ അശ്ലീല സെക്രട്ടറിയെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പരാമര്‍ശങ്ങള്‍. പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ കേന്ദ്രത്തിലെ യജമാനന്റെ കാലില്‍ വീഴുന്നൊരു പിണറായി വിജയനെ പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ വരരുതെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്റെ കുറിപ്പ്: ''സിപിഎമ്മിന്റെ 'അശ്ലീല' സെക്രട്ടറിയോടാണ്.. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോര്‍ത്താല്‍ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കള്‍ ഇപ്പോള്‍ കാണിക്കുന്നതും! ആന്തൂരിലെ സാജനെ 'കൊന്ന' ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭര്‍ത്താവിനോട് 'മാന്യത' കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയ്യാണ്. എന്നാലും.... ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകള്‍ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേള്‍ക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓര്‍ക്കുക.''

''തലച്ചോറില്‍ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കള്‍ അധഃപതിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദന്‍? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? നാട്ടിലെ മുഴുവന്‍ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തില്‍ സ്വയം നില്‍ക്കുമ്പോള്‍, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തില്‍ കണ്‍വീനര്‍ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാര്‍ട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്. പോലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ ഉടന്‍ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലില്‍ വീഴുന്നൊരു പിണറായി വിജയനെ താങ്കള്‍ക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ വരരുത്, ഗോവിന്ദന്‍.''

Leave A Comment