പ്രാദേശികം

മോഷണം ലൈവായി വാട്‌സ് ആപ്പില്‍; ശബ്ദ സന്ദേശമിട്ട് വികാരി; കുട്ടിക്കള്ളന്മാർ പിടിയിൽ

കൊച്ചി: മോഷണം ലൈവായി മൊബൈലിൽ വരുകയും അത് വാട്സ്ആപ് ഗ്രൂപ്പ് അംഗങ്ങൾ കാണുകയും ചെയ്‌താൽ കള്ളന്മാരുടെ അവസ്ഥ എന്തായിരിക്കും. പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചവര്‍ വിചാരിച്ചുകാണില്ല ഇതിത്ര വലിയ പൊല്ലാപ്പാകുമെന്ന്. സംശയാസ്പദമായ സാഹചര്യത്തില്‍ പള്ളിക്ക് സമീപം നിന്ന രണ്ടുപേരെ നേരത്തെ തന്നെ പള്ളിമേടയിലിരുന്ന് വികാരി നിരീക്ഷിച്ചിരുന്നു.

തുടര്‍ന്ന് പള്ളിയകത്ത് കയറി ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പള്ളിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി  കള്ളന്‍ വന്നു കുത്തിത്തുറക്കുന്നു എന്നും കഴിയുന്നവര്‍ പള്ളിയില്‍ എത്തുകയെന്നും വികാരിയുടെ ശബ്ദസന്ദേശം.

പെട്ടന്നു തന്നെ ഇടവകക്കാര്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ മോഷ്ടാക്കാള്‍ തരിച്ചുപോയി. പ്രതികളെ തടിയിട്ടപറമ്പ് പൊലീസിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇരയുടെ പക്കല്‍ നിന്നു കണ്ടെടുത്ത ബൈക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമോഷണം പോയതാണെന്നും തെളിഞ്ഞു. ഇതില്‍ സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍പരിധിയില്‍ നിന്ന് മോഷണം പോയ സൈക്കിളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തടിയിട്ടപറമ്പ്, എടത്തല,തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍  ഒട്ടേറെ മോഷണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.

Leave A Comment