പ്രാദേശികം

ലക്ഷ്മിക്കിപ്പോൾ ആനന്ദക്കണ്ണീർ; കാണാതായ മകൻ 25 വർഷത്തിന് ശേഷം അരികിൽ

കൊടകര: 25 വർഷമായി നിറകണ്ണുമായി കാത്തിരുന്ന നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഒരു അമ്മ .കൊടകര വല്ലപ്പാടി ആന്തപ്പള്ളി വീട്ടിൽ ലക്ഷ്മിയുടെ മകനായ 55 വയസ്സുള്ള കൃഷ്ണനെയാണ് രണ്ടര പതിറ്റാണ്ട് ശേഷം കണ്ടെത്തിയത്. കർഷകനായ ചന്ദ്രശേഖരന്റെയും കുടുംബിനിയായ ലക്ഷ്മിയുടെയും ആറു മക്കളിൽ മൂന്നാമത്തെ മകനാണ് കൃഷ്ണൻ.

പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് കൃഷ്ണൻ വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് ആന്ധ്രയിൽ അമ്മാവനൊപ്പം വ്യാപാരസ്ഥാപനം നടത്തുകയായിരുന്നു. റോഡിൻ്റെ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരിസ്ഥാപനം പൊളിച്ച് മാറ്റുകയും, തുടർന്ന് വാഹന സംബന്ധമായ ജോലികളിൽ ഏർപ്പെടുകയായിരുന്നു കൃഷ്ണൻ. പിന്നീട് ഇദ്ദേഹത്തിന് വാഹനാപകടം സംഭവിക്കുകയായിരുന്നു.

1998 ൽ ആയിരുന്നു വീട്ടുകാരുമായി അവസാനമായി ബന്ധപ്പെട്ടത്.
പിന്നീട് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ ആവുകയായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താനായി വീട്ടുകാർ ഏറെ പരിശ്രമങ്ങൾ നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. കഴിഞ്ഞദിവസം കൊടകര പോലീസ് സ്റ്റേഷനിൽ എത്തിയ ഫോൺ കോൾ ആണ് പതിറ്റാണ്ടുകൾക്ക് ശേഷം തങ്ങളുടെ നഷ്ടപ്പെട്ട മകൻ കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടെന്ന് അറിയുന്നത്. 

വെരിക്കോസുമായി ബന്ധപ്പെട്ട് ചികിത്സിക്കാൻ എത്തിയതായിരുന്നു കൃഷ്ണൻ .വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ആശുപത്രി അധികൃതർ കോട്ടയം  പോലീസുകാരുമായി ബന്ധപ്പെടുകയായിരുന്നു.കോട്ടയം പോലീസ്  കൊടകര പോലീസ് സ്റ്റേഷൻ ആയി ബന്ധപ്പെടുകയായിരുന്നു. പോലീസ് കൊടകര വല്ലപ്പാടിയിലുള്ള കൃഷ്ണൻ്റെ സഹോദരി ഗീതയായി ബന്ധപ്പെട്ട് ഗീതയും മറ്റു ബന്ധുക്കളും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോയി കൃഷ്ണനെ കൂട്ടിക്കൊണ്ടു വരികയായിരുന്നു .സതി, വിജയൻ ,സൂരജ് ,ലത എന്നിവർ മറ്റു സഹോദരങ്ങളാണ്.

Leave A Comment