പ്രാദേശികം

നിരോധിത വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം; 2 ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി

അഴീക്കോട്: നിരോധിത വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ 2 ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. എറണാകുളം  മാല്യങ്കര സ്വദേശി കോഴിക്കൽ വീട്ടിൽ അജീഷ് കുമാറിൻ്റെ  സന്ധ്യ എന്ന ബോട്ടും മുനമ്പം പള്ളിപ്പുറം സ്വദേശി കുരിശിങ്കൽ  വീട്ടിൽ രതീഷിൻറെ  ഉടമസ്ഥതയിലുള്ള  സെൻ്റ് സ്തേഫാനോസ് എന്ന  ബോട്ടുമാണ്  ഫിഷറീസ് - മറൈൻ എൻഫോഴ്സ്മ്മെൻ്റ്   പിടിച്ചെടുത്തത്. അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യ ബന്ധനം നടത്തിയിരുന്ന മുനമ്പം, ഭാഗത്ത് നിന്ന് വന്ന ബോട്ടുകൾ   പിടിച്ചെടുത്ത് പിഴ ചുമത്തിയത് . പരിശോധനയില്‍  ബോട്ടുകളിൽ ഉപയോഗിച്ചിരുന്ന കണ്ണി വലുപ്പം കുറഞ്ഞ വലകൾ പിടിച്ചെടുത്തു.

കടലിലെ ആവാസ വ്യവസ്ഥ തകിടം മറിക്കുന്ന തരത്തിൽ ജീവജാലങ്ങളെ മുഴുവൻ അരിച്ച് പെറുക്കി എടുക്കുന്ന വിനാശകരമായ മത്സ്യ ബന്ധന രീതിയാണ് കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് പിടിച്ചെടുത്ത ബോട്ടുകൾ നടത്തിയത്. നിരോധിത വലകളിൽ മത്സ്യകുഞ്ഞുങ്ങളെയടക്കം കൂട്ടത്തോട്ടെ കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്.   ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ചായിരുന്നു ബോട്ടുകൾ  അനധികൃത മീൻപിടുത്തം നടത്തിയിരുന്നത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെഎംഎഫ് റെഗുലേഷൻ ആക്ട്) ലംഘിക്കുന്ന യാനങ്ങളെ പിടിച്ചെടുക്കുന്നതിനായി ആഴക്കടലിലും തീരക്കടലിലും പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.  മിനിമം ലീഗൽ സൈസ് ഇല്ലാത്ത 5000 കിലോ കുഞ്ഞൻ മത്സ്യങ്ങൾ കണ്ടെടുത്ത്   ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ ഒഴുക്കി കളഞ്ഞു.


പ്രത്യേക പരിശോധന സംഘത്തിൽ അഴിക്കോട്  മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ  സുമിത ഇ , മെക്കാനിക് ജയചന്ദ്രൻ ,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ പ്രശാന്ത് കുമാർ വി.എൻ ,ഷിനിൽകുമാർ ഇ. ആർ ,ഷൈബു വി.എം , എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്ക്യൂ ഗാർഡ്മാരായ ഷിഹാബ്, കൃഷ്ണപ്രസാദ്, റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം എഞ്ചിൻ ഡ്രൈവർ റോക്കി കുഞ്ഞിതൈ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾ മജിദ് പോത്തനൂരാൻ അറിയിച്ചു

Leave A Comment