പ്രാദേശികം

മുങ്ങിയും പൊങ്ങിയും പ്രതി; വിടാതെ പിൻതുടർന്ന്‍ മാള പോലീസ്, സരിത്ത് കുടുങ്ങിയതിങ്ങനെ

മാള: പുത്തന്‍ചിറയില്‍  എട്ടും ഒമ്പതും വയസ്സായ പെൺകുട്ടികളെ മൊബൈലിൽ അശ്ലീല വീഡിയോ കണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സില്‍ അറസ്റ്റിലായ ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്ത് ഒളിവില്‍ കഴിഞ്ഞിരുന്നത് വടക്കന്‍ ജില്ലകളിലും കര്‍ണ്ണാടകയിലും. ഒടുവില്‍ പോലീസ് ഇയാളെ കണ്ടെത്തുന്നത്‌ മൂകാംബികയില്‍ നിന്ന്. പോലീസ് ഇയാള്‍ക്കെതിരെ  ഹരിജന പീഡനം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഈ മാസം ഏഴാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം.കുട്ടികളെ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചു വരുത്തി മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.  മാള ഇൻസ്പെക്ടർ വി.സജിൻശശി, എസ്.ഐ. നീൽ ഹെക്ടർ, സുരേഷ് തച്ചപ്പിള്ളി എ.എസ്.ഐ മാരായ എം.സുമൽ , കെ.വി.ജസ്റ്റിൽ , സീനിയർ സി.പി.ഒ മാരായ എം.എൽ.ജോബി, ഇ.എസ്.ജീവൻ, ജിബിൻ ജോസഫ്, കെ.എസ്.ഉമേഷ് സിന്ധു ജോസഫ് , സാജിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്. 

പീഡനക്കേസിൽ പ്രതിയായ ശേഷം സരിത്ത്  രണ്ടാഴ്ചയായി  പോലീസിനെ വെട്ടിച്ച്  ഒളിവിൽ താമസിച്ചിരുന്ന  സ്ഥലങ്ങളിൽ പലരുമായി സൗഹൃദം സ്ഥാപിച്ച്‌ അവരിൽ നിന്ന് ബൊബൈൽ നമ്പറുകൾ സംഘടിപ്പിച്ച് ഒരു ദിവസം മാത്രം ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച് അടുത്ത ഒളിസങ്കേതം തേടുകയായിരുന്നു പതിവ്.. ഇങ്ങനെ രണ്ടാഴ്ചക്കുള്ളിൽ ചോറ്റാനിക്കര, കോഴിക്കോട്, ഉഡുപ്പി, കൊല്ലൂർ, ഹുബ്ലി എന്നിവിടങ്ങളിലാണ് ഇയാൾ മുങ്ങി നടന്നിരുന്നത്. വർഷങ്ങളായി താടി വളർത്തി നടന്നിരുന്ന പ്രതി ഒളിവിൽ പോയി ഇടയ്ക്കു വച്ചു താടി വടിച്ച് മീശ  വെട്ടിയൊതുക്കി പിടിക്കപ്പെടാതിരിക്കാൻ വ്യത്യസ്തനായി നടക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘത്തിന്റെ നിരീക്ഷണ പാടവമാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. 

സൈബർ രേഖകളടക്കം ലഭ്യമായ വിവരങ്ങളുമായി കർണ്ണാടകയിലെത്തിയ പോലീസ് സംഘം കൊല്ലൂരിൽ ലോഡ്ജുകളടക്കം ഇയാൾ ഒളിച്ചു കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അരിച്ചു പെറുക്കി . ഇതിനിടെ രാത്രി   പ്രതി ആലപ്പുഴ ഭാഗത്തേക്ക് പോകാനൊരുങ്ങുന്നതായി മനസ്സിലാക്കിയ പോലീസ് സംഘം മഫ്തിയിൽ  പിൻതുടർന്നു. യാത്രക്കിടെ സൗഹൃദം കൂടി തന്ത്രത്തിൽ ഇയാളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു , തൃശൂരിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave A Comment