പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിൽ പരിശോധന, രൂക്ഷവിമർശനം
കോയമ്പത്തൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച പരിശോധന നടത്തി. നീലഗിരി താളൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഇവിടെവെച്ചായിരുന്നു പരിശോധന.
ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയതായി തമിഴ്നാട് പൊലീസ് അറിയിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു രാഹുൽ ഗാന്ധി. തമിഴ്നാട്ടിലും അദ്ദേഹം പ്രചാരണം നടത്തിയിരുന്നു.
മൈസൂരിൽ നിന്നും രാഹുൽ പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പരിശോധിച്ചത്. കാത്തുനിന്ന ഉദ്യോഗസ്ഥർ, രാഹുൽ ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്റർ പരിശോധിക്കുകയായിരുന്നു. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ആണ് പരിശോധന നടത്തിയത് എന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ ഹെലികോപ്ടറുകളിൽ ഇതുപോലെ പരിശോധന നടത്തുമോയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
കഴിഞ്ഞ ദിവസം തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ പ്രചാരണത്തിനായി തയാറാക്കിയ ഹെലികോപ്റ്റർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മേഷനും ചില കേന്ദ്ര ഏജനസികളും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നതായി ടിഎംസി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ ഹെലികോപ്റ്ററിൽ പരിശോധന നടത്തുന്നത്.
Leave A Comment