ദേശീയം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സുതാര്യത ഉറപ്പാക്കാനും വികസനത്തിനും  ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതിലൂടെ സാധിക്കുമെന്നും 2029ൽ ഇത് പ്രാവർത്തികമാക്കാമെന്നും രാംനാഥ് കോവിന്ദ് കമ്മിറ്റി ശുപാർശ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാഷ്ട്രപതി ഭവനിലെത്തിയ സമിതി റിപ്പോർട്ട് നൽകിയത്. എട്ട് വാല്യങ്ങളുള്ള റിപ്പോർട്ടിൽ 18,626 പേജുകളാണുള്ളത്. ലോക്‌സഭ, നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി പരിശോധിച്ചത്.

തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായി പൊതുവായ ഇലക്ടറൽ റോളും വോട്ടർ ഐഡിയും നൽകണമെന്ന് സമിതി ശുപാർശ ചെയ്തു. ആദ്യഘട്ടത്തിൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തും. രണ്ടാം ഘട്ടത്തിൽ 100 ​​ദിവസത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താം. തൂക്കുസഭ വരികയോ, ​​അവിശ്വാസ പ്രമേയം പാസാവുകയോ ചെയ്താൽ, ശേഷിക്കുന്ന അഞ്ച് വർഷത്തേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ലെ  തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന ലോക്സഭയുടെ കാലാവധി കഴിയുമ്പോൾ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ പ്രകാരം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയേ ഉണ്ടാകൂ.

സമിതി അംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിങ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Leave A Comment