ദേശീയം

മുസ്ലീം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ നടപടികള്‍ക്ക് സ്റ്റേ

ന്യൂഡല്‍ഹി: രാജ്യത്തെ ആരാധനാലയങ്ങളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും നിലവിലുള്ള ഹര്‍ജികളില്‍ ഉത്തരവു പുറപ്പെടുവിക്കരുതെന്നും കോടതികള്‍ക്കു സുപ്രീം കോടതി നിര്‍ദേശം. വിവിധ മുസ്ലിം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലിരിക്കെയാണ്, ആരാധനാലയ നിയമ കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

മുസ്ലീം പള്ളികളിലെ സര്‍വേ ആവശ്യപ്പെട്ട് ആറു സ്യൂട്ട് ഹര്‍ജികള്‍ രാജ്യത്തിന്റെ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ആ ഹര്‍ജികള്‍ സ്റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതു വരെ ഇത്തരം പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.ആരാധനാലയ നിയമത്തിന്റെ രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീം കോടതി തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഈ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹിന്ദു സംഘടനകള്‍ക്കായി ഹാജരായ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. ആരാധനാലയമായി ബന്ധപ്പെട്ടല്ല ഈ സര്‍വേകള്‍ നടത്തുന്നതെന്നും ഇതുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സെക്ഷന്‍ മുന്ന് നാല് വകുപ്പുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ സര്‍വേ നടപടികള്‍ തുടരാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആരാധനാലയ നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം മറുപടി സത്യവാങ്മൂലം നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

Leave A Comment