ദേശീയം

ഭാരത് ജോഡോ യാത്രയിൽ സോണിയയും; ഒപ്പം ചേർന്നത് മാണ്ഡ്യയിൽവച്ച്

മാണ്ഡ്യ (കര്‍ണാടക): രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കര്‍ണാടകയിലെ ബി.ജെ.പി. ശക്തികേന്ദ്രമായ മാന്ധ്യ ജില്ലയില്‍നിന്നാണ് സോണിയ യാത്രയുടെ ഭാഗമായത്. രാവിലെ 6.30-ന് പാണ്ഡവപുരത്തുനിന്ന് ആരംഭിച്ച കാല്‍നാടയാത്രയില്‍ ജഹനഹള്ളിയില്‍ നിന്നാണ് സോണിയ പങ്കെടുത്തത്. വൈകിട്ട് 6.30-ന് നാഗമംഗള താലൂക്കില്‍ യാത്ര സമാപിക്കും.

എം.എല്‍.എമാരായ അഞ്ജലി നിംബാല്‍ക്കര്‍,രൂപകല, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ എന്നിവരോടൊപ്പമാണ് സോണിയ എത്തിയത്. ബ്രഹ്‌മദേവരഹള്ളി വില്ലേജില്‍ നടക്കുന്ന യോഗത്തിലും അവര്‍ പങ്കെടുക്കും. വൈദ്യപരിശോധനയ്ക്കായി വിദേശത്തായിരുന്ന സോണിയ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബർ ആറിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ ആദ്യമായാണ് സോണിയ പങ്കെടുക്കുന്നത്.

മാണ്ഡ്യ ജില്ലയിലൂടെയുള്ള യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, ''പ്രതീക്ഷകളുടെയും സ്നേഹത്തിന്റെയും വിജയത്തിന്റെയും ഒരു യാത്ര, ഭാരത് ജോഡോയാത്രയുടെ ആത്മാവ് അതാണ്.' അത് പാണ്ഡവപുര താലൂക്കില്‍നിന്ന് പുനരാരംഭിച്ച് നാഗമംഗല താലൂക്കില്‍ ഇന്ന് അവസാനിക്കും.'' 511 കിലോമീറ്റര്‍ സഞ്ചരിച്ച് 21 ദിവസം കൊണ്ട് കാല്‍നടയാത്ര കര്‍ണാടകയിലൂടെ കടന്നുപോകും. ചാമരാജനഗര്‍, മൈസൂരു, മാണ്ഡ്യ, തുംകുരു, ചിത്രദുര്‍ഗ, ബല്ലാരി, റായ്ച്ചൂര്‍ ജില്ലകളിലൂടെയും യാത്ര കടന്നുപോകും. കന്യാകുമാരിയില്‍ തുടങ്ങിയ ഭാരത് ജോഡോ യാത്ര 150 ദിവസം കൊണ്ട് 3570 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ജമ്മു കാശ്മീരില്‍ സമാപിക്കും.

Leave A Comment