ദേശീയം

ബജറ്റ് : ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; സ്ലാബ് പരിഷ്കരിച്ചു

ന്യൂഡൽഹി : സർക്കാർ ഇടപാടുകൾക്ക് പാൻകാർഡ് തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു. കെവൈസി ലളിത വത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചു. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.

63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും, 2,516 കോടി രൂപ ഇതിനായി വകയിരുത്തി.

നിലവിലെ 157 മെഡിക്കൽ കോളജുകൾക്ക് അനുബന്ധമായി 157 നഴ്സിംഗ് കോളജുകളും സ്ഥാപിക്കും.

ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. 2013-14 കാലത്തേക്കാൾ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

രാജ്യത്ത് കൂടുതൽ മേഖലയിൽ വന്ദേ ഭാരത് സർവീസ് തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. 50 പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്‍റെ പ്രചാരണം മിഷൻ മോഡലിൽ ഏറ്റെടുക്കും.

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിതെന്നും ധനമന്ത്രി അറിയിച്ചു.

ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ നിരവധി ഉൽപന്നങ്ങളുടെ വില കുറയും. ചില ഉൽപന്നങ്ങളുടെ വില വർധിക്കുകയും ചെയ്യും.

സ്വർണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കാമറ ലെൻസ്, ലിഥിയം സെൽ, ടിവി ഘടകങ്ങൾ, മൊബൈൽ ഫോൺ ഘടകങ്ങൾ എന്നിവയ്ക്ക് വില കുറയും. ഇലക്ട്രിക് കിച്ചൺ, ഹീറ്റ് കോയിൽ എന്നിവയുടെ വിലയും കുറയും.

വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്സ് പത്ര എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതിയാണ് കേന്ദ്രം ആവിഷ്കരിച്ചത്.

തടവിൽ കഴിയുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള തടവുകാർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാനും തീരുമാനമായി.

ആദായനികുതി ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പുതിയ നികുതി വ്യവസ്ഥയിൽ ചേർന്നവർക്ക് മാത്രമാണ് ഇത് ബാധകമാവുക. പഴയ സ്കീം പ്രകാരമുള്ളവർക്ക് മൂന്നുലക്ഷം വരെയാണ് നികുതി ഇളവ് ഉണ്ടായിരിക്കുക.

മൂന്നുലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ ഒമ്പതുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി.

ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45,000 രൂപ ആദായ നികുതി അടച്ചാൽ മതി. 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടയ്ക്കണം. നിലവിൽ ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന ആദായ നികുതിയെന്നും അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.

Leave A Comment