ദേശീയം

മംഗളൂരു സ്ഫോടനം: ഷാരിഖിന് ഐഎസ് ബന്ധം, ആലുവയിൽ അടക്കം സന്ദർശിച്ചു

മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായ സംഭവത്തിന് പിന്നിൽ ഐഎസ് ബന്ധമുണ്ടെന്ന് കർണാടക എഡിജിപി അലോക് കുമാർ. പരിക്കേറ്റ ഷാരിഖിന് ഐഎസ് ബന്ധമുണ്ട്. ഇയാളുടെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായും എഡിജിപി അറിയിച്ചു.

മംഗളൂരു ബസ് സ്റ്റാൻഡിൽ വലിയ സ്ഫോടനത്തിനായിരുന്നു പദ്ധതി. സ്ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്കും പങ്കുണ്ട്. ഇവർക്കായി പോലീസ് അഞ്ചു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.

ഷാരിഖ് വ്യാജ സിംകാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽനിന്നാണ്. സ്ഫോടനത്തിനുള്ള സാധനസാമഗ്രികൾ ഇയാൾ ഓൺലൈൻ വഴിയാണ് വാങ്ങിയത്. ഷാരിഖ് കേരളവും സന്ദർശിച്ചതായി സംശയിക്കുന്നതായി എഡിജിപി പറഞ്ഞു. തുടർന്ന് തീവ്രവാദ വിരുദ്ധ സേന ആലുവയിലും എത്തി പരിശോധന ആരംഭിച്ചു.

സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രന്‍ എന്നയാളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. എന്‍ഐഎയില്‍നിന്നുള്ള നാലംഗസംഘം ഞായറാഴ്ച സംഭവസ്ഥലത്തു പരിശോധന നടത്തിയിരുന്നു.

Leave A Comment