രാഷ്ട്രീയം

‘ശശി തരൂരിനെ വിമര്‍ശിച്ച് നേതൃത്വം വഷളായി’; കെപിസിസി രാഷ്ട്രീയകാര്യ സമിതി

കൊ​ച്ചി: ശശി തരൂരിനെ വിമര്‍ശിച്ച് നേതൃത്വം വഷളായി എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതില്ല. പക്ഷേ സംഘടനാ സംവിധാനത്തെ നോക്കു കുത്തിയാക്കരുത് എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. നേതാക്കളുടെ പരിപാടികള്‍ ഡി സി സി നേതൃത്വത്തെ അറിയിക്കണമെന്നും രാഷ്ട്രീയ കാര്യ സമിതി അഭിപ്രായപ്പെട്ടു. ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടി ഡിസിസിയെ അറിയിച്ചില്ലെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭിപ്രായമുയര്‍ന്നത്. 

സംഘടന തരൂരിനെ ഉള്‍ക്കൊണ്ടുതന്നെ മുന്നോട്ടുപോകണം. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ ലീഗിന് ഉള്‍പ്പെടെ അതൃപ്തിയുണ്ടായ സാഹചര്യത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എം എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ഓരോരുത്തര്‍ക്കും ബോധ്യം വേണം. നിലമറന്ന് പ്രവര്‍ത്തിക്കുന്നത് ദോഷം ചെയ്യുമെന്ന് ഓര്‍മിക്കണമെന്നുമായിരുന്നു വിമര്‍ശനം.

പൊതുവായ വിഷയങ്ങളില്‍ യോജിച്ച നിലപാട് സ്വീകരിക്കണമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം. നേതാക്കള്‍ ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്നത് തിരിച്ചടിയായിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതി യോഗങ്ങള്‍ ഇടയ്ക്കിടെ ചേരണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു. നിര്‍ണായക വിഷയങ്ങളില്‍ യോജിച്ച തീരുമാനം കൈക്കോള്ളുന്നതിന് അത് ഉപകരിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Leave A Comment