കേരളത്തില്‍ താമര വിരിയുന്ന ദിവസം വരും: അമിത് ഷാ
തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേരളത്തിൽ ബിജെപിക്കായി പ്രവർത്തിക്കണമെങ്കിൽ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യാനുള്ള ശക്തിയും വേണം. അയ്യൻകാളിയുടെ മണ്ണിൽ നിന്ന് പ്രവർത്തകരെ അഭിനന്ദിക്കുന്നു. കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് പതിയെ കോണ്ഗ്രസ് അപ്രത്യക്ഷമാകുകയാണ്. ലോകത്ത് നിന്ന് കമ്മ്യുണിസവും അപ്രത്യക്ഷമാകുന്നു.ഭാരതത്തിൽ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കുന്നു. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ആദ്യമായി അവസരം കിട്ടിയപ്പോൾ മോദി സർക്കാർ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണ്. രണ്ടാമത് അവസരം കിട്ടിയപ്പോൾ പട്ടിക വർഗത്തിൽ നിന്നും തെരഞ്ഞെടുത്തു. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂവെന്ന് മോദിജി വിശ്വസിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര ഭരണത്തിന് പിന്തുണ നല്കിയപ്പോഴും ആദിവാസി വിഭാഗങ്ങൾക്കായി ഒന്നും ചെയ്തില്ല.
മോദി സര്‍ക്കാര്‍ കോടി ദരിദ്ര കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകി. 5.5 കോടി പിന്നാക്കവിഭാഗ കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങൾ നിര്‍മിച്ച് നൽകി. പാവപ്പെട്ടവരുടെ കാര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും കോണ്‍ഗ്രസും ദളിതർക്കായി എന്ത് ചെയ്തു എന്നതിന്‍റെ കണക്ക് അവതരിപ്പിക്കണം. കോണ്‍ഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ അംബേദ്കറിന് ഭാരത് രത്ന നൽകിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കി.
പുൽവമായ്ക്ക് പാകിസ്ഥാൻ മണ്ണിൽ ചെന്ന് മറുപടി നൽകി. കോണ്‍ഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ല. കേരളവും മോദിജിയുടെ യാത്രയ്ക്ക് ഒപ്പം ചേരണമെന്നും അമിത് ഷാ പറഞ്ഞു. മലയാളികള്‍ക്ക് ഓണാശംസകളും അദ്ദേഹം നേര്‍ന്നു. വാളയാർ കുട്ടികളുടെ അമ്മയും അട്ടപ്പാടി മധുവിന്‍റെ അമ്മയും നിവേദനം നൽകി.
Leave A Comment