രാഷ്ട്രീയം

'നാണമില്ലാതെ കള്ളം പറയുന്ന ഈ മന്ത്രിയും അപമാനം'; ആർ ബിന്ദുവിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ ചുമതല വഹിച്ചിട്ടില്ലെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ്.  നാണമില്ലാതെ കള്ളം പറയുന്ന മന്ത്രി മറ്റു പല മന്ത്രിമാരെയും പോലെ കേരളത്തിന് അപമാനമാണ്. മന്ത്രി ബിന്ദുവിന് പണ്ട് പ്രിന്‍സിപ്പലായി ചാര്‍ജ് ലഭിച്ച കഥ നാട്ടില്‍ പാട്ടാണ്. എന്നിട്ടും പ്രിന്‍സിപ്പലായി ജോലി ചെയ്തിട്ടില്ലെന്ന കള്ളം പറഞ്ഞ മന്ത്രിയെ പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കോണ്‍ഗ്രസ് പരാമര്‍ശങ്ങള്‍.

കോണ്‍ഗ്രസ് കുറിപ്പ്:

പ്രമുഖ സി പി എം നേതാവിന്റെ ഭാര്യ ആയതു കൊണ്ടാണ് ശ്രീമതി. ബിന്ദുവിന് മന്ത്രിസ്ഥാനം നല്‍കിയതെന്ന് പരക്കെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തന മികവു കൊണ്ടാണ് മന്ത്രി ബിന്ദു ആ സ്ഥാനത്ത് എത്തിയതെന്ന് വിശ്വസിക്കാനാണ് ജനാധിപത്യ വാദികള്‍ക്ക് ഇഷ്ടം. തുടര്‍ച്ചയായി നടത്തുന്ന ക്രമക്കേടുകള്‍ ശ്രീമതി ബിന്ദു മന്ത്രിസ്ഥാനത്തിന് അര്‍ഹയല്ലെന്ന് ഓരോ വട്ടവും തെളിയിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന പദവിക്ക് യോജിക്കാത്ത രീതിയിലുള്ള അപഹാസ്യകരമായ പല പ്രവൃത്തികളും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. യാതൊരു നാണവുമില്ലാതെ കള്ളം പറയുന്ന ഈ മന്ത്രിയും മറ്റു പല മന്ത്രിമാരെയും പോലെ തന്നെ കേരളത്തിന് അപമാനമാണ്. മന്ത്രി ബിന്ദുവിന് പണ്ട് പ്രിന്‍സിപ്പലായി ചാര്‍ജ് ലഭിച്ച കഥ നാട്ടില്‍ പാട്ടാണ്. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ താന്‍ പ്രിന്‍സിപ്പലായി ജോലി ചെയ്തിട്ടില്ല എന്ന കള്ളം പറഞ്ഞ മന്ത്രിയെ പൊതുസമൂഹം തന്നെ വിലയിരുത്തട്ടെ. അര്‍ഹരായവരെ വെട്ടി മാറ്റി അനര്‍ഹമായി സ്വന്തമാക്കിയ പദവിയായതുകൊണ്ടാകാം പ്രിന്‍സിപ്പല്‍ ആയിരുന്നു എന്ന് പറയാന്‍ ബിന്ദുവിന് നാണക്കേട് തോന്നുന്നത്.

Leave A Comment