'കരുവന്നൂർ വലിയ പ്രശ്‌നമാണോ?' പ്രതികരണവുമായി എം.ബി രാജേഷ്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇ.ഡി അന്വേഷണത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്. ഇന്ത്യയിലെ എത്ര പൊതുമേഖലാ ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും അതിലെല്ലാം ഇ.ഡിക്ക് ഈ സമീപനം ഉണ്ടായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. ഇതിലൂടെ തന്നെ യഥാര്‍ഥത്തില്‍ എന്താണ് ഇ.ഡിയുടെ ഉദ്ദേശ്യമെന്ന് വളരെ വ്യക്തമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.'ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ പൊതുമേഖല ബാങ്കുകളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ എത്രയുണ്ട്? അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വല്ലതും വലിയ പ്രശ്‌നമാണോ? അതിലെല്ലാം എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് നമ്മള്‍ ഓര്‍മിക്കേണ്ടതാണ്. പല ബാങ്കുകളും പതിനായിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ചതും കൊള്ളയടിച്ചവര്‍ രാജ്യംവിട്ടുപോയി ഇപ്പോഴും സുരക്ഷിതമായി കഴിയുന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ടെന്ന് ഓര്‍ക്കണം. അപ്പോഴാണ് കേരളത്തില്‍ ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തി ഇത്ര വ്യാപകമായ പ്രചരണം നടത്തുന്നത്. പ്രധാനമായും നിയമപരം എന്നതിനെക്കാള്‍ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്', മന്ത്രി പറഞ്ഞു.
സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേകമായ ചില സ്ഥാപിത താത്പര്യങ്ങളുണ്ട് എന്നുള്ളത് ഇതിനകം വ്യക്തമായതാണ്. അതുകൊണ്ടാണ് ഇതിനായി പ്രത്യേക മന്ത്രാലയം തന്നെ ഉണ്ടായത്. സുപ്രീംകോടതി തന്നെ ചില ചോദ്യങ്ങള്‍ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. കേന്ദ്രത്തിന് സഹകരണ മേഖലയില്‍ ഒരു കുറുക്കന്‍ കണ്ണ് ഉണ്ടെന്ന് വ്യക്തമാണ്. ആ കുറുക്കന്‍ കണ്ണ് വെച്ചിട്ടാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നീക്കങ്ങളുമെന്നും എം.ബി രാജേഷ് ആരോപിച്ചു.
Leave A Comment