രാഷ്ട്രീയം

'വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ'; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു. വൃത്തികെട്ട രാഷ്ട്രീയമാണ് സതീശന്‍റേത്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചത് സതീശനാണ്. തന്‍റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്‍റെ പടം വെച്ച് ഫോട്ടോ ഇറക്കിയതും സതീശനാണ്.

കഴിഞ്ഞ ദിവസം പുതിയൊരു ഫോട്ടോ ഇറക്കി. അതിന് പിന്നിലും വിഡി സതീശൻ ആണ്. രാജീവ് ചന്ദ്രശേഖരൻ ഒപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.

ഇത്തരത്തിൽ ഒരാൾ എങ്ങനെ കോൺഗ്രസ്‌ പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും ഇപി ചോദിച്ചു. എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായം ഇട്ട് നടക്കുകയാണ് സതീശൻ. സതീശൻ തെളിവ് ഉണ്ട് എന്ന് പറഞ്ഞതിന് പിന്നാലെ ആണ് ഫോട്ടോ പുറത്തു വന്നത്. വൈദേഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല. കമ്പനി അധികൃതരോട് ചോദിക്കണം. ഭാര്യ ഷെയർ ഹോൾഡർ ആണ്. അത് സത്യമാണ്. രാജീവ്‌ ചന്ദ്രശേഖരിന്‍റെ വക്കാലത്ത് എടുക്കേണ്ട കാര്യം എനിക്കില്ല. രാജീവ് ചന്ദ്രശേഖറെ ഇതുവരെ കണ്ടിട്ടില്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ല. വാങ്ങാൻ ആള് വന്നാൽ ഷെയർ ഒഴിവാക്കും.

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ എന്നെ കളങ്കപ്പെടുത്താൻ ഞാൻ അനുവദിക്കില്ല. അതിന്‍റെ ഭാഗമായാണ് ഭാര്യയുടെ ഷെയർ ഒഴിയാൻ തീരുമാനിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.

Leave A Comment