രാഷ്ട്രീയം

കോൺഗ്രസ്‌ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ്, അംഗത്വ ഫീസ് വർധിപ്പിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി ഖജനാവിനെ ശക്തമാക്കുന്നതിനും നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുമായി ചില സംഘടനാ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് അന്തിമ മിനുക്കുപണികള്‍ നടത്തുകയാണ്.

ഇതിന്റെ അംഗത്വ ഫീസില്‍ ഗണ്യമായി വര്‍ധിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാന കോണ്‍ഗ്രസ് പ്രതിനിധികളുടെ അംഗത്വ ഫീസ് വര്‍ഷത്തില്‍ 100 രൂപ ആയിരുന്നത് 1000 രൂപയാക്കാനാണ് നീക്കം. ഇതില്‍ 400 രൂപ പാര്‍ട്ടിക്കും 300 രൂപ പാര്‍ട്ടി പ്രസിദ്ധീകരണത്തിനുമായി നീക്കിവെക്കും.

മുതിര്‍ന്ന എഐസിസി അംഗങ്ങളില്‍ നിന്ന് 3000 രൂപയാണ് അംഗത്വ ഫീസായി ഈടാക്കുക. പാര്‍ട്ടി വികസന ഫണ്ടായി അഞ്ചുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 1000 രൂപയും വാങ്ങും.

ഫീസ് വര്‍ധനവിലൂടെ ഫണ്ട് ക്ഷാമം നികത്താന്‍ കഴിയുന്നതിനൊപ്പം പ്രവര്‍ത്തര്‍ക്ക് പാര്‍ട്ടിയുമായുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ കൂടി സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

പ്രവര്‍ത്തക സമതിയിലേക്ക് തിരഞ്ഞെടുപ്പിന് ഒരു ഭാഗത്ത് നീക്കം നടത്തുമ്പോള്‍ തന്നെ ഒരു വിഭാഗം ഇതിനെതിരെ ശക്തമായ നീക്കങ്ങളും നടത്തുന്നതായാണ് വിവരം. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് തിരഞ്ഞെടുപ്പ് നടത്താനാണ് താത്പര്യം.

മുന്‍ അധ്യക്ഷന്‍മാര്‍, മുന്‍ പ്രധാനമന്ത്രി, ലോക്‌സഭാ-രാജ്യസഭാ പാര്‍ട്ടി നേതാവ്, പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെടാതെ തന്നെ പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളാകും.

ഇത് പ്രകാരം പ്രിയങ്ക ഗാന്ധിക്ക് നേരിട്ട് സമിതിയില്‍ എത്താനാകില്ല. തിരഞ്ഞെടുപ്പിലൂടെ മാത്രമേ പ്രിയങ്കയ്ക്ക് പ്രവര്‍ത്തക സമതിയിലെത്താനാകൂ. പരമാവധി വോട്ടുകള്‍ പ്രിയങ്കയ്ക്ക് ലഭ്യമാക്കുന്നതിന് നേതൃത്വം ശ്രമിക്കും.

Leave A Comment