രാഷ്ട്രീയം

രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് എ.എൻ ഷംസീർ എംഎൽഎ

ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ വയനാട് എം.പി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ ഷംസീർ എംഎൽഎ. നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ വിമര്‍ശനം. ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ എവിടെയാണ് കോണ്‍ഗ്രസെന്ന് ഷംസീര്‍ ചോദിച്ചു. ‘കോൺഗ്രസ് എവിടെയാണ് ഉള്ളത്.

 രാഹുൽ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുലിന്റെ പരിപാടി മാനന്തവാടിയിൽ വരിക. പഴം പൊരി തിന്നുക. ബത്തേരിയിൽ വന്ന് ബോണ്ട തിന്നും. കൽപ്പറ്റയിൽ വന്ന് പപ്പ്സ് തിന്നും. ഇതാണോ നേതാവ് രാഹുലെന്ന രാഷ്ട്രീയക്കാരൻ എവിടെ? എസ്എഫ്ഐയുടെ കുട്ടികളുടെ ഭാഗത്ത് നിന്ന് തെറ്റായ ചില പ്രവർത്തനങ്ങൾ ഉണ്ടായി. അവർ മാപ്പ് പറഞ്ഞു. രാജ്യമെങ്ങും മതനൂനപക്ഷം ആക്രമിക്കപ്പെടുമ്പോൾ എവിടെ രാഹുൽ ഗാന്ധി.

പാര്‍ലമെന്റില്‍ ഞങ്ങളുടെ പാര്‍ട്ടി തോറ്റുപോയി, ഇതിനുള്ള കാരണത്തെ പാര്‍ട്ടി വിശകലനം ചെയ്യുകയും ചെയ്തു. ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്ന് പറഞ്ഞു, ശുദ്ധാത്മാക്കളായ കുറേ മനുഷ്യര്‍ ഇത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. 19 പേരെ വിജയിപ്പിച്ചു. പിന്നെയാണ് ജനങ്ങള്‍ക്ക് മനസിലായത് തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല’- ഷംഷീർ പറഞ്ഞു.

Leave A Comment