പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടി; അയോഗ്യത തുടരും; കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേയില്ല

അഹമ്മദാബാദ്: രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേയില്ല.ഗുജറാത്ത് ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്. 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയിലാണ്  വിധി വന്നത്.

വിധിയ്‌ക്കെതിരെ രാഹുൽ സുപ്രീംകോടതിയെ സമീപിക്കും.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ വച്ചാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. 'നീരവ് മോദി, ലളിത് മോദി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമര്‍ശത്തിന് പിന്നാലെ റാഞ്ചിയിലെ അഭിഭാഷകനായ പ്രദീപ് മോദി രാഹുലിന്റെ അപകീര്‍ത്തികരമായ മോദി പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചോദ്യം മോദി വിഭാഗത്തിനൊന്നാകെ മാനഹാനിവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദീപ് മോദി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടത്തിയതിന് പിന്നാലെ മാർച്ചിലാണ് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷ വിധിച്ചത്.

വിധിയെത്തുടർന്ന്, 2019-ൽ കേരളത്തിലെ വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗാന്ധി, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടു.

കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ജാര്‍ഖണ്ഡ്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തനിക്കെതിരായ കേസില്‍ നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എസ് കെ ദ്വിവേദി അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 16 വരെ രാഹുലിനെതിരേ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പോലീസിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Leave A Comment