പ്രധാന വാർത്തകൾ

അസഫാക്ക് ആലം കുറ്റക്കാരൻ; എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച

കൊച്ചി: ആലുവയിലെ 5 വയസ്സുകാരിയെ  പീഡിപ്പിച്ചുകൊന്ന അസഫാക്ക്  ആലം കുറ്റക്കാരനെന്ന് കോടതി. പ്രതിയ്‌ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. വിധി പറഞ്ഞത് എറണാകുളം പോക്സോ കോടതിയാണ്. പ്രതിയ്‌ക്കെതിരെയുള്ള ശിക്ഷ  വ്യാഴാഴ്ച വിധിക്കും. അതേ സമയം പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ്  അഞ്ച് വയസ്സുകാരിയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. 

നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിക്കുന്നത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. 

ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Leave A Comment