പ്രധാന വാർത്തകൾ

രാജ്യം ഏപ്രിൽ 19 മുതൽ ഏഴു ഘട്ടമായി പോളിംഗ് ബൂത്തിലേക്ക്; കേരളത്തിൽ 26ന്

ന്യൂഡൽഹി: ലോക‌സഭാ തിരഞ്ഞെടുപ്പിൻ്റെ സമയക്രമം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19 മുതൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാംഘട്ടമായ ഏപ്രിൽ 26നാണ് വോട്ടിംഗ്, ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.

ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിംഗ് സന്ധു എന്നിവരും പങ്കെടുത്തു.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.

543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. 48,000 ട്രാൻസ്ജെൻഡര് വോട്ടർമാരും ഇത്തവണയുണ്ട്. 19.75 കോടി പേർ യൂവ വോട്ടർമാരാണ്.

1.8 കോടി കന്നി വോട്ടർമാരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത്. ഇവരിൽ 85 ലക്ഷം സ്ത്രീ വോട്ടർമാരാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.

Leave A Comment