വിനോദ് തോമസിന്റെ മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചത്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം: സിനിമാ - സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് നടന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. സംസ്‌കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും.ഇന്നലെയാണ് വിനോദ് തോമസിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റാര്‍ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ടശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചുവെന്നാണ് അനുമാനം. മരണത്തെ തുടര്‍ന്ന് പൊലീസ് വിനോദിന്റെ കാറില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ഡ്രീംലാൻഡ് ബാറിന്റെ പാര്‍കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാര്‍ട്ടാക്കിവെച്ച കാറിനുള്ളില്‍ കയറിയിരുന്ന വിനോദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ സംശയം തോന്നിയാണ് ബാര്‍ ജീവനക്കാര്‍ അന്വേഷിച്ചത്. ഇതോടെയാണ് വിനോദ് തോമസിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളില്‍ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47-ാമത്തെ വയസിലാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. അവിവാഹിതനാണ്.
Leave A Comment