സിനിമ

മലയാളത്തിന്റെ മഹാനടിക്ക് വിട ചൊല്ലി കേരളം

വടക്കാഞ്ചേരി : അന്തരിച്ച അഭിനയ വിസ്മയം നടി കെ.പി.എ.സി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃശ്ശൂരിലെ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തിയ്യറ്ററിലും,വടക്കാഞ്ചേരി നഗരസഭാ ആസ്ഥാനത്തും  പൊതുദർശനത്തിന് വെച്ച മൃതദ്ദേഹത്തിൽ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള ആയിരങ്ങളാണ് അന്ത്യാജ്ഞലിയർപ്പിക്കാനെത്തിയത്.  വടക്കാഞ്ചേരിയിലെ പൊതു ദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു  സംസ്കാരം.

2 മണിയോടെയാണ്  കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കൂടിയായ കെ.പി.എ.സി ലളിതയുടെ ഭൗതീക ശരീരം   റീജിയണല്‍ തിയ്യറ്ററില്‍ എത്തിച്ചത്. വിലാപയാത്ര എത്തും മുൻപ് തന്നെ അക്കാദമി അങ്കണവും പരിസരവും ആൾക്കൂട്ടത്താൽ നിറഞ്ഞിരുന്നു. കളക്ടർ ഹരിത വി കുമാർ സംസ്ഥാന സര്‍ക്കാരിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു.തൃശ്ശൂര്‍ മേയർ എം.കെ വർഗീസ്, ടി.എന്‍ പ്രതാപന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ്, ഇന്നസെൻ്റ്, സത്യൻ അന്തിക്കാട്, ജയരാജ് വാര്യർ, വി എസ് സുനിൽകുമാർ,  സേവ്യർ ചിറ്റിലപ്പിള്ളി, കെ പി രാജേന്ദ്രൻ, എം.കെ.കണ്ണൻ,  പി ടി കുഞ്ഞിമുഹമ്മദ്, സഫടികം ജോർജ്, ടിനി ടോം, വിദ്യാധരൻ മാസ്റ്റര്‍, വൈശാഖൻ, ഐ എം വിജയൻ, അശോകൻ ചരുവിൽ തുടങ്ങിയവരും  വിവിധ അക്കാദമി  പ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരും  അന്ത്യാഞ്ജലി അർപ്പിച്ചു. ഇവിടത്തെ പൊതുദര്‍ശനത്തിന് ശേഷം മൂന്ന് മണിയോടെ ഭൗതിക ശരീരവുമായി  വടക്കാഞ്ചേരിയിലേക്ക് യാത്രയായി.

തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്ത് ആയിരുന്നു പൊതു ദർശനത്തിനായി സൗകര്യമൊരുക്കിയിരുന്നത്. ആദരാസൂചകമായി ഉച്ചമുതൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് ദുഖചാരണത്തിലായിരുന്നു വടക്കാഞ്ചേരി.  പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ  ലളിതയോടുള്ള സ്നേഹവായ്‌പ് പ്രകടമാകുന്നതായിരുന്നു ഇവിടെയെത്തിയ ആളുകളുടെ ഒഴുക്ക്. ഇവിടത്തെ പൊതു ദര്‍ശനത്തിന് ശേഷം സാസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം  വീട്ടിലെത്തിച്ചു. കവിയൂര്‍ പൊന്നമ്മ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ സഹപ്രവര്‍ത്തകര്‍ വസതിയിലെത്തിയിരുന്നു. 

തുടര്‍ന്ന് നടന്ന ആചാര ചടങ്ങുകൾക്കും ഔദ്യോഗിക ബഹുമതികൾക്കും ശേഷം 6  മണിക്ക് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതക്ക് തീ കൊളുത്തിയതോടെ മലയാള സിനിമക്ക് ചമയഭാഷയൊരുക്കിയ ആ മഹാവിസ്മയത്തെ  തീ നാളങ്ങൾ ഏറ്റു വാങ്ങി.

Leave A Comment