ഈ വർഷം നഷ്ടപ്പെട്ടത് കുടുംബത്തിലെ മൂന്നു പേർ, മഹേഷ് ബാബുവിനെ ആശ്വസിപ്പിച്ച് സിനിമാലോകം
ഹൈദ്രബാദ് : സൂപ്പര്‍താരം മഹേഷ് ബാബുവിന് ഈ വര്‍ഷം ദുരന്തങ്ങളുടേതാണ്. കരിയറില്‍ വലിയ നേട്ടങ്ങളുണ്ടാക്കാനായെങ്കില്‍ വ്യക്തിജീവിതത്തില്‍ അദ്ദേഹത്തിന് തീരാ നഷ്ടങ്ങളുടേതാണ്.കുടുംബത്തിലെ മൂന്നു പേരെയാണ് മഹേഷിന് നഷ്ടപ്പെട്ടത്. ചേട്ടന്‍ രമേഷ് ബാബുവിനും അമ്മ ഇന്ദിരാദേവിക്കും പിന്നാലെ ദൈവമായി കരുതിയിരുന്ന അച്ഛന്‍ കൃഷ്ണയും താരത്തെ വിട്ടുപോയി.
ഇന്ന് പുലര്‍ച്ചെയാണ് കൃഷ്ണ വിടപറയുന്നത്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറായിരുന്നു കൃഷ്ണ. അച്ഛനുമായി ശക്തമായ ബന്ധമാണ് മഹേഷ് ബാബുവിന് ഉണ്ടായിരുന്നത്. തന്റെ ജീവിതത്തിലെ റോള്‍ മോഡലായാണ് അച്ഛനെ മഹേഷ് കണ്ടിരുന്നത്. കഴിഞ്ഞ ഫാദേഴ്സ് ഡേയില്‍ അദ്ദേഹം കുറിച്ച വാക്കുകള്‍ അതിന് ഉദാഹരണമാണ്. അച്ഛന്‍ എങ്ങനെയാണെന്ന് എന്നെ കാണിച്ചുതന്നത് നിങ്ങളാണ്. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും ഇപ്പോഴത്തെ ഞാനാകില്ലായിരുന്നു എന്നാണ് അമ്മ മരിച്ചതിന്റെ ദുഃഖത്തില്‍നിന്ന് കരയറുന്നതിനു മുന്‍പാണ് മഹേഷിന് അച്ഛനേയും നഷ്ടമാകുന്നത്.
സെപ്റ്റബറിലായിരുന്നു ഇന്ദിരാദേവിയുടെ മരണം. ഏറെനാളായി അസുഖബാധിതയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവായിരുന്ന മഹേഷ് ബാബു അമ്മയുടെ മരണത്തിനു ശേഷം സൈബറിടത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. അമ്മയോടുള്ള സ്നേഹം പറഞ്ഞ് നിരവധി കുറിപ്പുകളാണ് താരം പങ്കുവച്ചിട്ടുള്ളത്. കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും അഞ്ച് മക്കളില്‍ നാലാമനാണ് മഹേഷ് ബാബു.

മഹേഷ് ബാബുവിന്റെ ഈ വര്‍ഷം തുടങ്ങിയതുതന്നെ മരണ വാര്‍ത്തയുമായിട്ടാണ്. ജനുവരിയിലായിരുന്നു സഹോദരന്‍ രമേഷ് ബാബുവിന്റെ വേര്‍പാട്. നടനും നിര്‍മാതാവുമായിരുന്നു രമേഷ് ബാബു കരള്‍രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്. 56 വയസായിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ രമേഷ് ബാബു പിന്നീട് നിരവധി സിനിമകളില്‍ നായകനായി. 1997 ല്‍ പുറത്തിറങ്ങിയ എന്‍കൗണ്ടറിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു പിന്നീട് നിര്‍മാണ രംഗത്ത് സജീവമായി.
Leave A Comment