ഷാഡോ പോലീസ് ചമഞ്ഞ് കവർച്ച നടത്തിയ പ്രതികളെ ഇരിങ്ങാലക്കുട പോലീസ് അതിസാഹസികമായി പിടികൂടി
ഇരിങ്ങാലക്കുട: 2023 നവംബർ പതിനാറാം തിയ്യതി എറണാകുളത്ത് ഹേസ്റ്റ്റലിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച് സ്വർണ്ണ മാല, മൊബൈൽ ഫോണുകൾ എന്നിവ കവർന്ന കേസ്സിലെ പ്രതികളായ ഒരു യുവതിയും മൂന്നു യുവാക്കളും അടങ്ങിയ നാലംഗ സംഘത്തെയാണ് ഇരിങ്ങാലക്കുടയിൽ വച്ച് പോലീസ് സാഹസികമായി പിടികൂടിയത്. നിരവധി കേസ്സുകളിൽ പ്രതികളായ ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജെയ്സൺ ( 39 ), എറണാകുളം പോണേക്കര സ്വദേശി കോട്ടുങ്ങൽ സെജിൻ (21) അരൂർ തൃച്ചാട്ടുകുളം സ്വദേശി ഉബൈസ് മൻസിൽ കെയ്സ് (35 ) ഇയാളുടെ സുഹൃത്ത് രാജാക്കാട് ഉണ്ടമല സ്വദേശിനി പാലക്കൽ വീട്ടിൽ മനു (30 ) എന്നിവരാണ് പിടിയിലായത്. എറണാകുളത്തു നിന്നെത്തിയ പോലീസ് സംഘത്തിന് ചാലക്കുടിയിൽ വച്ചാണ് പ്രതികൾ ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചന ലഭിക്കുന്നത്. കൊല്ലം രജിസ്ട്രേഷനിലുള്ള ഒരു കാർ അതു വഴി പോകുന്നത് ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി.സ്ക്വാഡിലെ പോലീസുകാരന്റെ ശ്രദ്ധയിൽപ്പെടുകയും ബൈക്കിൽ പിൻതുടർന്ന് കാറിന്റെ നമ്പർ മനസ്സിലാക്കി എറണാകുളം ടീമിനെ അറിയിക്കുകയായിരുന്നു. തുടർന്ന് എറണാകുളം പോലീസ് മറ്റൊരു കാറിലുമെത്തി ഇരിങ്ങാലക്കുട ടീമുമായി ചെയ്സ് ചെയ്തു. മറ്റു സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ചു . ഇതിനിടെ ഊരകത്തു വച്ച് പ്രതികൾ കാർ തിരിച്ചു. പുറകെ പോലീസ് സംഘവും പിൻതുടർന്നു. വിവരം ഇരിങ്ങാലക്കുടയ്ക്ക് കൈമാറി. ഇതോടെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്റ്റേഷനു സമീപം കാർ തടഞ്ഞു. പോലീസിനെ കണ്ടതോടെ പോലീസുകാർക്കു നേരേ ശരവേഗത്തിൽ കാർ ഓടിച്ച് എതിർ ദിശയിലൂടെ രക്ഷപ്പെടുവാൻ ശ്രമിച്ചെങ്കിലും ജീപ്പ് കുറുകെയിട്ടു കാർ തടഞ്ഞ് മൂന്നു യുവാക്കളെയും സാഹസികമായി പിടികൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് പോലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
പതിനഞ്ചു ദിവസത്തോളം പല സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചു വരികയായിരുന്ന ഒരു യുവതി ഉൾപ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. ഇവരെ പിന്നീട് എറണാകുളത്തേക്ക് കൊണ്ടുപോയി. ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐമാരായ അനിൽകുമാർ , ജോർജ്ജ്, എ.എസ്.ഐ സി.എ.ജോബ്, സീനിയർ സി.പി.ഒ മാരായ ഉമേഷ്, ഷംനാദ്, വിപിൻ ,ജീവൻ എറണാകുളം സൗത്ത് എസ്.ഐ. മനോജ്, സി.പി.ഒ മാരായ സുമേഷ്കുമാർ ,ജിബിൻ ലാൽ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment