ക്രൈം

ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരിയുമായി പ്രതി പിടിയിൽ

ചാലക്കുടി: തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പട്രോളിങ്ങിനിടയിൽ ചില്ലറ വിപണിയിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അൻപത് ഗ്രാമോളം മാരക രാസലഹരി വസ്തുവുമായി തൃശൂർ ജില്ല പീച്ചി വില്ലേജിൽ ആശാരിക്കാട് ചേരുംകുഴി സ്വദേശി തെക്കയിൽ വീട്ടിൽ ഷിജോ ജോസഫ് (30 വയസ് ) എന്നയാൾ പിടിയിലായി "കിങ്ങിണി" എന്ന അപരനാമത്തിൽ അറിയപെടുന്ന ഇയാൾ കുപ്രസിദ്ധ ലഹരിക്കടത്തുകാരനാണ്.

അടുത്തയിടെ റൂറൽ ജില്ലയിൽ മയക്കുമരുന്നിനടിമകളായവർ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS  ആവിഷ്കരിച്ച രാത്രികാല പരിശോധനക്കിടെ താരതമ്യേന ആൾസഞ്ചാരം കുറഞ്ഞ നെല്ലായി - മുരിയാട്  റോഡിൽ നെല്ലായി വൃന്ദാവൻ സ്റ്റോപ്പിന് സമീപം വച്ച്  പുലർച്ചെ മൂന്നേകാൽ മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഷിജോയെ കണ്ട് പോലീസ് വാഹനം നിർത്തി ചോദ്യം ചെയ്യാനാഞ്ഞതോടെ ഇയാൾ രക്ഷപെടാൻ ശ്രമിക്കുകയും കൊടകര പോലീസും ഡാൻസാഫ് ടീമും ചേർന്ന് സാഹസീകമായി പിടികൂടുകയും ബാംഗ്ലൂരിൽ നിന്നും ജോലി കഴിഞ്ഞ് വരികയാണെന്നും മറ്റും പരസ്പര വിരുദ്ധമായി സംസാരിച്ചതിനാൽ രാത്രികാല പട്രോളിങ്ങ് ടീമുകളെ പരിശോധിക്കാൻ നിയുക്തനായിരുന്ന ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം വിശദമായി ദേഹപരിശോധന നടത്തിയാണ് ഭദ്രമായി പൊതിഞ്ഞു വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന രാസ ലഹരി മരുന്ന് കണ്ടെടുത്തത്.

ഇയാളെയും തണ്ടേക്കാട് സ്വദേശി ബിലാൽ എന്ന് വിളിക്കുന്ന ബിനുവിനെയും രണ്ടായിരത്തി ഇരുപതാമാണ്ടിൽ ഉണക്കമീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിറ്റതിന് പാലക്കാട്ടുതാഴത്ത് നിന്നും പെരുമ്പാവൂർ എക്സൈസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 16 കിലോ കഞ്ചാവും പിടിച്ചെടുത്തിരുന്നു.

കൂടാതെ അതേ വർഷം തന്നെ മാള പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൻചിറയിലെ ഇയാളുടെ വാടക വീടിനു പിറകിൽ കുഴിച്ചിട്ട നിലയിൽ മുപ്പത് കിലോയോളം കഞ്ചാവ് മാളപോലീസ് പിടികൂടിയിരുന്നു.

തൃശർ സിറ്റിയിലെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും നെടുപുഴയിലും വയനാട് , മലപ്പുറം, പാലക്കാട് ജില്ലകളിലും സമാനമായ കേസുകൾ ഉള്ള ഷിജോ പീച്ചി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. രണ്ടായിരത്തി പത്തൊൻപതിൽ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പിടിയിൽ സ്ഥിതി ചെയ്യുന്ന എസ്ബിഐ എടിഎം മുഖം മൂടി ധരിച്ചെത്തി കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

ഷിജോയെ പിടികൂടി മയക്കുമരുന്ന് കണ്ടെടുത്ത സംഘത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ പി.കെ ദാസ്, സബ് ഇൻസ്പെക്ടർ ഇ.എ സുരേഷ്, ഡാൻസാഫ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം. ജെ, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ ലാലു പ്രസാദ്, കൊടകര സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ദിലീപ്, ഷീബ അശോകൻ, അനിത, സീനിയർ സിവിൽ പോലീസ് ഓഫീസർ റ്റി.എസ് സഹദ്, ഇരിങ്ങാലക്കുട സ്റ്റേഷനിലെ എ.കെ രാഹുൽ എന്നിവരാണ് ഉണ്ടായിരുന്നത്.

ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഷിജോ താൻ സുഹൃത്തിനെ കാണാനാണ് ആ സമയത്ത് അവിടെ വന്നതെന്നും നെല്ലായിയിൽ ബസ് ഇറങ്ങി സുഹൃത്തിൻ്റെ വീട്ടിലേക്ക് നടക്കുകയായിരുന്നുവെന്നും ബാംഗ്ലൂരിലെ ചിക്പേട്ടിൽ വച്ച് പരിചയപ്പെട്ട ഒരാളിൽ നിന്നും ഒരു ലക്ഷം രൂപയോളം നൽകിയാണ് ലഹരി വസ്തു വാങ്ങിയതെന്നും പറഞ്ഞതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് അറിയിച്ചു.

Leave A Comment