കോണ്‍ഗ്രസില്‍ തമ്മിലടിക്ക് ബ്ലോക്കില്ല; പുതുക്കാട് കെ പി വിശ്വനാഥന്‍റെ ഗ്രൂപ്പ് യോഗം
പുതുക്കാട്: തൃശൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്കെ,.പി. വിശ്വനാഥൻ്റെ നേതൃത്വത്തിൽ അളഗപ്പനഗർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നു. ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിർന്ന നേതാവ് കെ.പി. വിശ്വനാഥൻ രംഗത്തെത്തിയത്.
പുതുക്കാട്, അളഗപ്പനഗർ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷം 'ഐ' ഗ്രൂപ്പിന് നൽകിയതിനു പിന്നാലെയാണ് കെ.പി. വിഭാഗം പ്രതിഷേധമുയർത്തിയത്. പുതുക്കാട് എ- ഗ്രൂപ്പിൽ നിന്നെടുത്തത് മുൻധാരണക്ക് വിരുദ്ധമായാണെന്നും നേതൃത്വം തീരുമാനം തിരുത്താൻ തയ്യാറായില്ലെങ്കിൽ പാർട്ടി ബ്ലോക്ക് ഓഫീസുകൾ വിട്ടുനൽകില്ലെന്നും വിശ്വനാഥൻ പറഞ്ഞു.
വിശ്വനാഥൻ ആവശ്യപ്പെട്ടതു പ്രകാരം കുന്നംകുളം ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം സി.ബി. രാജീവിന് നൽകിയ പാർട്ടി നേതൃത്വം എ- ഗ്രൂപ്പിൻ്റെ കൈവശമിരുന്ന പുതുക്കാട് ബ്ലോക്ക് ഐ ഗ്രൂപ്പിന് നൽകി. കുന്നംകുളത്തിനു പകരം അളഗപ്പനഗർ വിട്ടുനൽകാൻ കെ.പി. നേരത്തേ സന്നദ്ധതയറിയിച്ചിരുന്നു.
പുതുക്കാട് മുൻ ഡി.സി.സി. അംഗം ടി.എം. ചന്ദ്രനും അളഗപ്പനഗർ അലക്സ് ചുക്കിരിയുമാണ് പുതിയ ബ്ലോക്ക് പ്രസിഡന്റുമാർ.
ജില്ലാതല സ്ക്രീനിങ് കമ്മിറ്റിയിൽ ആദ്യഘട്ടം മുതൽ കുന്നംകുളത്തിനു വേണ്ടി കെ.പി. രംഗത്തുണ്ടായിരുന്നു.
പുതുക്കാട് നിലവിലെ ബ്ലോക്ക് വൈസ് പ്രസിഡൻറ് സുധൻ കാരയിൽ പ്രസിഡൻ്റാകുമെന്നായിരുന്നു സൂചന. എന്നാൽ പട്ടിക പ്രഖ്യാപിച്ചപ്പോൾ പുതുക്കാട് ടി.എം. ചന്ദ്രന് നൽകുകയായിരുന്നു.
നിലവിൽ കെ.പി. പക്ഷക്കാരായ കെ.എം. ബാബുരാജും ഡേവിസ് അക്കരയുമാണ് പുതുക്കാട്, അളഗപ്പനഗർ ബ്ലോക്ക് പ്രസിഡൻ്റുമാർ. അളഗപ്പനഗർ കുന്നംകുളത്തിനായി വെച്ചുമറിയപ്പോഴാണ് അലക്സിന് അവസരം ലഭിച്ചത്. ഐ - ഗ്രൂപ്പുകാരനായിരുന്ന അലക്സിനെ നിലവിൽ എ - ഗ്രൂപ്പിലെ ജോസഫ് ടാജറ്റ് വിഭാഗത്തിൻ്റെ പ്രതിനിധിയായാണ് പരിഗണിച്ചത്. ഇതിൽ വിശ്വനാഥൻ പക്ഷത്തിനും എതിർപ്പില്ല. പാർട്ടി നേതൃത്വം തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് വിശ്വനാഥൻ പറഞ്ഞു.
യോഗത്തിൽ കെ.എം.ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി. വിശ്വനാഥൻ, ഡേവിസ് അക്കര, ഷെന്നി ആൻ്റോ പനോക്കാരൻ, ഷാജു കളിയേങ്കര, രഞ്ജിത്ത് കൈപ്പിള്ളി, സൈമൺ നമ്പാടൻ തുടങ്ങിയവർ സംസാരിച്ചു. നൂറിലേറെപേർ യോഗത്തിൽ പങ്കെടുത്തു.
Leave A Comment