ജില്ലാ വാർത്ത

കരുവന്നൂർ തട്ടിപ്പ് കേസ്: തൃശ്ശൂരിലും കൊച്ചിയിലും ഉൾപ്പെടെ 9 ഇടങ്ങളില്‍ ഇഡി റെയ്ഡ്

തൃശൂര്‍/കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണ സംഘം തൃശൂരിലും എറണാകുളത്ത് റെയ്ഡ് നടത്തുന്നു. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക്, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  ഉള്‍പ്പടെ ഒന്‍പത് ഇടങ്ങളിലാണ് രാവിലെ ഒന്‍പത് മണി മുതല്‍ പരിശോധന തുടങ്ങിയത്. തൃശ്ശൂരിൽ എട്ടിടത്തും കൊച്ചിയിൽ ഒരിടത്തുമാണ് റെയ്ഡ്. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥലത്തിലാണ് റെയ്ഡ്. 

സതീഷ് കുമാര്‍ ബന്ധുക്കളുടെ അടക്കം പേരില്‍ ഈ ബാങ്കിലെടുത്ത നാല് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ഈ അക്കൗണ്ടുകള്‍ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. അക്കൗണ്ട് വഴി നടത്തിയ ട്രാന്‍സാക്ഷന്‍ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്. മുന്‍ എംഎല്‍എ എംകെ കണ്ണന്റെ നേതൃത്വത്തിലാണ് തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മൂന്ന് കോടിയിലേറെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തല്‍.

കൊച്ചിയില്‍ ദീപക് എന്നയാളുടെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട്  ഇയാള്‍ അഞ്ചരക്കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍. കൊച്ചിയിലെ പ്രമുഖ ഡോക്ടറുടെ മകനായ ദീപക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ്. ആറ് കടലാസ് കമ്പനികളുണ്ടാക്കി കളളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സിപിഎമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ദീപക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Comment