പുതിയ മുഖ്യമന്ത്രി അഹങ്കാരി; സതീശനെതിരെ വിമർശനവുമായി സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലായിരുന്നു പരാമർശം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി തന്നെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് സതീശൻ. അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയും അഹങ്കാരിയായി മാറുകയും ചെയ്തെന്നും സുകുമാരൻ നായർ വിമർശിച്ചു.
രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും മുഖ്യമന്ത്രി സമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ ദൂതൻ മുഖാന്തിരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നിരാകരിച്ചു.
തന്റെ സ്വന്തം കാര്യത്തിനു വേണ്ടിയല്ല മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിവേദനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനാണ് സതീശനെ കാണാൻ തീരുമാനിച്ചത്. ഇനിയും മുഖ്യമന്ത്രിയെ കാണാൻ പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി പല സമുദായ നേതാക്കളേയും അന്വേഷിച്ചു പോകുന്നുണ്ട്. എൻഎസ്എസിൽ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശന്റെ പഴയ പരാമർശവും അദ്ദേഹം പ്രസംഗത്തിനിടെ സൂചിപ്പിച്ചു.
എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് കെ.ബി.ഗണേഷ് കുമാറിനെ ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, കാലാവധി അവസാനിച്ച ശേഷം വീണ്ടും എടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഎസ്എസിൽ ജനാധിപത്യം ഉണ്ട്. അർഹതയുള്ള ഒട്ടേറെപ്പേർക്ക് അവസരം നൽകേണ്ടത് ആവശ്യമാണ്. ക്രമക്കേട് നടന്നു എന്ന് ഗണേഷ് കുമാർ കരുതുന്നുണ്ടെങ്കിൽ കേസ് കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment