പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല: കെ. സുധാകരൻ
കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ബുധനാഴ്ച ഹാജരാകില്ല. സാവകാശം തന്നില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും സുധാകരൻ ആലുവയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കേസിൽ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢസ്വർഗത്തിലാണെന്നും സുധാകരൻ വിമർശിച്ചു.
മോൻസന്‍റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ്. ഇതല്ലാതെ അയാളുമായി വേറെ ബന്ധങ്ങളൊന്നുമില്ല. പല പ്രമുഖരും മോൻസന്‍റെ അടുത്ത് വന്ന് പോയിട്ടുണ്ട്. അവർക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
കേസിൽ നേരത്തെ തനിക്കെതിരേ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നതെന്ന്. പരാതിക്കാരിൽനിന്ന് താൻ പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ വെല്ലുവിളിച്ചു.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്.
Leave A Comment