കേരളം

'കെ. സുധാകരന്‍ 48 കാറുകളുടെ അകമ്പടിയില്‍ വളര്‍ന്നയാളല്ല’: കെ എം ഷാജി

കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ 48 കാറുകളുടെ അകമ്പടിയില്‍ ജനസേവനം നടത്തി വളര്‍ന്ന വ്യക്തിയല്ലെന്നു മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. കെ. സുധാകരന്‍ ഒരൊറ്റ കാറില്‍ മനുഷ്യര്‍ക്കിടയില്‍ ജീവിച്ച നേതാവാണെന്നും അദ്ദേഹത്തെ പേടിപ്പിക്കേണ്ടെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ.സുധാകരേട്ടനെതിരേയും കേസെടുത്തിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോൻസൻ മാവുങ്കല്‍ തട്ടിപ്പുകേസിലാണ് സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.

ഫേസ്ബുക്ക്പോസ്റ്റിന്‍റെ പൂര്‍ണരൂപം

"പിണറായി സര്‍ക്കാരിനോട് ദേഷ്യവും വിരോധവും തോന്നേണ്ടതാണ്. പക്ഷേ, സത്യത്തില്‍ സഹതാപമാണ് തോന്നുന്നത്. നമ്മള്‍ ജീവിക്കുന്ന രാജ്യത്തെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും, നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളെക്കുറിച്ചും ഉണ്ടായിരിക്കേണ്ട മിനിമം ബുദ്ധിയെയാണ് സാമാന്യബോധം, സാമാന്യബുദ്ധി എന്നൊക്കെ പറയാറുള്ളത്. അതുപോലുമില്ലാത്ത വിഡ്ഢികളാണ് ഇവരെല്ലാം എന്ന കാര്യത്തിലാണ് സഹതാപം.

രാജ്യത്ത് ഫാഷിസം അതിന്‍റെ വാളിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് പിണറായിയും കൂട്ടരും. വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെയും പത്രക്കാരെയും മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കുത്തിക്കുറിക്കുന്ന പാവങ്ങളെ പോലും അധികാരത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഈ ഏകാധിപത്യത്തോട് അഭിപ്രായ വ്യത്യാസമുള്ള സഖാക്കള്‍ അതു പ്രകടിപ്പിക്കാനാവാതെ പഞ്ചായത്ത് ഓഫീസിലും പാര്‍ട്ടി ഓഫീസിലും തൂങ്ങിയാടുന്ന കാലമാണിത്. അതവരുടെ ദുര്‍വിധി.

നിശബ്ദരാവാന്‍ വിധിക്കപ്പെട്ട പ്രവര്‍ത്തകരുടെ നിസഹായതയാണത്.എന്നാല്‍, വെടിയുണ്ടകളുടെയും കത്തിമുനയുടെയും മുന്നില്‍ പതറാത്ത മനുഷ്യരുടെ പരമ്പര വംശമറ്റ് പോയിട്ടില്ലെന്ന് ഓര്‍ക്കുന്നത് നന്നാവും.അധികാര ഭ്രാന്ത്പിടിച്ച വരുടെ തിട്ടൂരം നടപ്പിലാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥരോട് ഒന്നേ പറയാനുള്ളൂ.അത്രക്ക് ആവേശം വേണ്ട.

ഏകാധിപതികള്‍ പടിയിറങ്ങിയ നാടുകളില്‍ ഇത്തരക്കാര്‍ക്ക് പിന്നീടുണ്ടായ ചരിത്രത്തില്‍ നിങ്ങള്‍ക്ക് പാഠമുണ്ട്.ഏകാധിപതിയുടെ നാട്ടിലെ നിശബ്ദത കുറ്റകൃത്യമാണ്.കാരണം, ഇന്ന് പ്രതിപക്ഷ നേതാക്കളാണ് ഇരകളാവുന്നതെങ്കില്‍ അടുത്ത ഘട്ടം പൊതുജനങ്ങളിലേക്കാണ് അവര്‍ കയറി വരാന്‍ പോകുന്നത്.അനീതിക്കെതിരെ ഉറക്കെ ശബ്ദിച്ചില്ലെങ്കില്‍ അടുത്ത ഇര നിങ്ങളാവാം.

ഭരണകൂടത്താല്‍വേട്ടയാടപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുക എന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്.സുധാകരേട്ടന്‍ നിരപരാധിയാണെന്നും ഇതൊരു രാഷ്ട്രീയ ഗൂഢാലോചന കേസ് ആണെന്നും പകല്‍ പോലെ വ്യക്തമാണ്.

Leave A Comment