പ്രാദേശികം

നഷ്ടപരിഹാരം നൽകിയില്ല; ഇരിങ്ങാലക്കുട ആർ ഡി ഒ ഓഫീസിലും ട്രഷറിയിലും ജപ്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആര്‍ ഡി ഓ ഓഫിസിലെയും ട്രഷറിയിലെയും വസ്തുകള്‍  കോടതി ഉത്തരവു പ്രകാരം ജപ്തി ചെയ്തു. ഇരിങ്ങാലക്കുട പ്രിന്‍സിപ്പള്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് രണ്ട് ഓഫിസുകളിലേയും കമ്പ്യൂട്ടര്‍ ഫര്‍ണിച്ചറുകള്‍ മുതലായവ ജപ്തി ചെയ്തത്.

2010 ല്‍ ചാലക്കുടി നഗരസഭ മുന്‍സിപ്പല്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ജപ്തി നടപടി. ചാലക്കുടി വെള്ളാനിക്കാരന്‍ ഗിലി, സണ്ണി എന്നിവരുടെ ഭൂമി എറ്റെടുത്തെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ തയ്യറായില്ല തുടര്‍ന്ന് അഡ്വ. സി.പി വില്‍സന്‍ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്‌ക്കോടതിയില്‍ അനുകൂലവിധി ഉണ്ടായെങ്കിലും ചാലക്കുടി നഗരസഭ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും കോടതി കേസ് തള്ളുകയായിരുന്നു.

 പലിശ അടക്കം 29 കോടിയോളം രൂപയാണ് നഷ്ടപരിഹാരം നല്‍കാനുള്ളതെന്ന് വാദിഭാഗം വക്കീല്‍ വില്‍സന്‍ പറഞ്ഞു. നടപടികളുടെ ഭാഗമായി നേരത്തെ ഇരിങ്ങാലക്കുട താലൂക്ക് ഓഫിസിലെ വസ്തുകളും ജപ്തി ചെയ്തതായി അദ്ദേഹം പറഞ്ഞു. ദിനം പ്രതി ഒരു ലക്ഷം രൂപയോളമാണ് കക്ഷികള്‍ക്ക് പലിശ ഇനത്തില്‍ മാത്രം നല്‍കുന്നത് എത്രയും പെട്ടെന്ന് കക്ഷികള്‍ക്ക് പണം നല്‍ക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Leave A Comment