ദേശീയം

ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി, സമാധിയിരുത്തല്‍ ചടങ്ങ് വൈകിട്ട്

ഭോപ്പാൽ:ഗുജറാത്തിലെ ദ്വാരക ശാരദാപീഠത്തിന്റെയും ബദരീനാഥിലെ ജ്യോതിര്‍മഠത്തിന്റെയും അധിപനായ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) സമാധിയായി.മധ്യപ്രദേശിലെ നരസിംഹ്പുര്‍ പരംഹംസി ഗംഗാ ആശ്രമത്തില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സമാധിയായത്. സമാധിയിരുത്തല്‍ ചടങ്ങ് ഇന്ന് വൈകിട്ട് ആശ്രമത്തില്‍ നടക്കും.

1924-ല്‍ മധ്യപ്രദേശിലെ ജബല്‍പുരിനടുത്തുള്ള ഗ്രാമത്തിലാണു ജനനം. പോത്തിറാം ഉപാധ്യായ ആത്മീയാന്വേഷണത്തിനായി ഒമ്ബതാംവയസ്സില്‍ വീടുവിട്ടു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. സ്വാമി സ്വരൂപാനന്ദയെ ‘വിപ്ലവസന്ന്യാസി’ എന്നും വിളിച്ചിരുന്നു. 1981 ലാണ് ശങ്കരാചാര്യ പദവി ലഭിച്ചത്.

സ്വാമിയുടെ വിയോ​ഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു. ദണ്ഡിസ്വാമിയെന്നറിയപ്പെടുന്ന സ്വാമി സദാനന്ദ മഹാരാജിന്റെ നേതൃത്വത്തില്‍ തുടര്‍ കര്‍മങ്ങള്‍ നടക്കും.

Leave A Comment